ആലപ്പുഴ: മാന്നാർ ജയന്തി വധക്കേസില്‍ ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി. ആലുംമൂട്ടില്‍ താമരപ്പളളി വിട്ടില്‍ ജയന്തിയെ (39) ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവായ കുട്ടികൃഷ്ണനാണ് (60) വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2004 ഏപ്രില്‍ രണ്ടിനാണ് സംഭവം.
പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇരുപതുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. സംശയത്തിന്റെ പേരില്‍ കുട്ടികൃഷ്ണന്‍ ഭാര്യ ജയന്തിയെ ഒന്നര വയസ്സുകാരിയായ മകളുടെ മുന്നില്‍ വച്ച് കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. അടുത്ത ദിവസം രാവിലെ കുഞ്ഞുമായി മാന്നാര്‍ പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കുറ്റസമ്മതം നടത്തിയപ്പോഴാണ് കൊലപാതകം പുറംലോകം അറിഞ്ഞത്.
തുടര്‍ന്ന് അറസ്റ്റിലായ കുട്ടി കൃഷ്ണന്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയതാണ് കേസിന്റെ വിചാരണ നീണ്ടു പോകാന്‍ ഇടയാക്കിയത്. കുട്ടിക്കൃഷ്ണന്‍ ജാമ്യത്തിലിറങ്ങിയശേഷം കൊലപാതകം നടന്ന വീടും വസ്തുവും വിറ്റ പണവുമായാണ് നാടുവിട്ടത്. കേരളത്തിന് പുറത്ത് വ്യാജപ്പേരില്‍ വിലസിയ കുട്ടിക്കൃഷ്ണനെ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷം രണ്ട് വര്‍ഷം മുമ്പാണ് പോലീസ് പിടികൂടിയത്.
പ്രതിയുടെ പ്രായവും കുടുംബത്തിന്റെ പിന്തുണയില്ലാത്തതും പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ഒന്നേകാല്‍ വയസ് മാത്രമുള്ള കുഞ്ഞിന്റെ മുന്നില്‍ വെച്ച് അമ്മയെ അതിക്രൂരമായി കൊലയ്ക്കിരയാക്കിയ പ്രതി ഇളവ് അര്‍ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി വി സന്തോഷ് കുമാര്‍ വാദിച്ചു.
TAGS : LATEST NEWS
SUMMARY : Mannar Jayanti murder case; Court sentenced husband Kuttikrishna to death