ബെംഗളൂരു: നമ്മ മെട്രോയിലെ നിരക്ക് വർധനക്കെതിരെ പ്രതിഷേധിച്ച് യാത്രക്കാരും പ്രതിപക്ഷ പാർട്ടികളും. മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് നിലവിൽ ബെംഗളൂരു മെട്രോയിലാണ് ഏറ്റവുമധികം ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇത് യാത്രക്കാരോടുള്ള ദ്രോഹമാണെന്ന് ബിജെപിയും ജെഡിഎസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അഭിപ്രായപ്പെട്ടു. ഞായറാഴ്ച മുതലാണ് മെട്രോ ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യ വാഹനങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനും പകരം നിരക്ക് വർധിപ്പിച്ചത് തീർത്തും നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു.
ഡൽഹി മെട്രോയിൽ 12 കിലോമീറ്റർ യാത്രയ്ക്ക് 30 രൂപ നൽകുമ്പോൾ, ബെംഗളൂരുവിൽ 60 രൂപയാണ് നൽകേണ്ടത്. പരമാവധി നിരക്ക് 60 രൂപയിൽ നിന്ന് 90 രൂപയായി ഉയർത്തിയിട്ടുമുണ്ട്. രാജ്യത്തെ മറ്റൊരു മെട്രോയും ഇത്രയും ഉയർന്ന നിരക്ക് ഈടാക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗതക്കുരുക്ക് ഒഴിവാക്കുമെന്ന കാരണത്താലാണ് പലരും ബസ് യാത്ര ഒഴിവാക്കി മെട്രോയെ ആശ്രയിക്കുന്നത്. എന്നാൽ നിരക്ക് വർധന എല്ലാവർക്കും ഇരുട്ടടിയായിരിക്കുകയാണെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു. യാത്രക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് ബി.എം.ആർ.സി.എൽ പ്രതിമാസ, ത്രൈമാസ, വാർഷിക പാസുകൾ അവതരിപ്പിക്കണം. ഇത് പൊതുഗതാഗത ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും, ബി.എം.ആർ.സി.എല്ലിന് കുറഞ്ഞ ചെലവിലുള്ള പ്രവർത്തന മൂലധനം നൽകുകയും ചെയ്യുമെന്ന് ബെംഗളൂരു സെൻട്രൽ എംപി പി. സി. മോഹൻ പറഞ്ഞു.
TAGS: NAMMA METRO
SUMMARY: Commuters and opposition protest against metro fare hike