ഉത്തർപ്രദേശ്: മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. ഭാര്യ മുസ്‌കാൻ രസ്‌തോഗി, കാമുകൻ സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. സൗരഭ് രജ്‌പുത് (29) ആണ് കൊല്ലപ്പെട്ടത്. ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വെട്ടി നുറുക്കി ഡ്രമ്മിൽ ഒളിപ്പിക്കുകയായിരുന്നു. മുസ്‌കാൻ കൊലപാതകം നടത്തിയെന്ന് കാട്ടി മുസ്‌കാൻ്റെ അമ്മ പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്.
മാർച്ച് നാലിനാണ് സംഭവം. ലണ്ടനിൽ ജോലി ചെയ്യുന്ന സൗരഭ്, മകളുടെ ജന്മദിനം ആഘോഷിക്കാൻ ഫെബ്രുവരി 25ന് വീട്ടിലേക്കെത്തി. മാർച്ച് നാലിന് സൗരഭിന് നൽകിയ ഭക്ഷണത്തിൽ മുസ്‌കാൻ മയക്കുമരുന്ന് കലർത്തി നൽകി. സൗരഭ് ഉറങ്ങിയതിന് ശേഷം കാമുകനെ വിളിച്ചുവരുത്തി. ഉറങ്ങിക്കിടന്ന സൗരഭിനെ കത്തികൊണ്ട് കുത്തുകയും മൃതദേഹം 15 കഷണങ്ങളാക്കി ഡ്രമ്മിലാക്കി സിമൻ്റിട്ട് മൂടുകയും ചെയ്‌തു. പിന്നീട് വീട് പൂട്ടിയതിന് ശേഷം മുസ്‌കാൻ തൻ്റെ മകളെ അമ്മയ്‌ക്കൊപ്പം വിട്ടു.
ഭർത്താവിനൊപ്പം മണാലിയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുകയാണെന്ന് ഭർതൃവീട്ടുകാരെ അറിയിക്കുകയും ചെയ്‌തു. എന്നാൽ കാമുകൻ സാഹിലിനൊപ്പമാണ് മുസ്‌കാൻ മണാലിയിലേക്ക് പോയത്. മണാലിയിലെ ക്ഷേത്രത്തിൽ വച്ച് മുസ്‌കാനും സാഹിലും വിവാഹിതരായി. സൗരഭിൻ്റെ മൊബൈൽ ഫോൺ കൈയിൽ കരുതിയിരുന്ന മുസ്‌കാൻ, മറ്റുള്ളവരെ വിശ്വസിപ്പിക്കുവാൻ വേണ്ടി ഭർത്താവിൻ്റെ ഫോണിൽ നിന്ന് വാട്ട്സാപ്പിൽ മറുപടി നൽകുകയും മണാലിയിൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്‌ക്കുകയും ചെയ്‌തു. എന്നാൽ ചിത്രങ്ങളിലും മറ്റും സംശയം തോന്നിയ സൗരഭിൻ്റെ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു.
TAGS: NATIONAL | MURDER
SUMMARY: Wife, paramour arrested in merchant navy officer murder