ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത ജാഗ്രതയില്‍. 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. 400 ലേറെ വിമാന സർവീസുകള്‍ റദ്ദാക്കി. അടിയന്തര സാഹചര്യം മനസിലാക്കി പല വിമാനത്താവളങ്ങളുടെയും പ്രവർത്തനം വ്യോമസേനാ ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും വ്യോമസേനാ ഏറ്റെടുത്തിട്ടുണ്ട്.
പാകിസ്താൻ പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കണമെന്നുള്ള നിർദേശമാണ് സേനയ്ക്ക് ലഭിച്ചിരിക്കുന്നത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി അമൃത്‌സര്‍ വിമാനത്താവളം പൂര്‍ണമായും അനിശ്ചിത കാലത്തേക്ക് അടച്ചതായി പോലീസ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കില്ല.
രാജസ്ഥാനിലും അതീവ ജാഗ്രതയാണ്. കിഷൻഗഡ്, ജോധ്പൂർ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങള്‍ ഈ മാസം 10 വരെ നിർത്തിവെച്ചു. അതേസമയം ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി.
TAGS : LATEST NEWS
SUMMARY : 27 airports in the country to remain closed till May 10; 430 flights cancelled