ബെംഗളൂരു: ബെംഗളൂരുവിലെ ടെക്കി യുവാവിന്റെ മരണത്തിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. ഭാര്യക്കും ഭാര്യവീട്ടുകാർക്കുമെതിരെ പരാതി ഉന്നയിച്ച ശേഷം കഴിഞ്ഞ ദിവസം അതുൽ സുഭാഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തിരുന്നു. അതുലിന്റെ മരണം സങ്കടകരവും അതേസമയം രാജ്യത്തെ പുരുഷന്മാരുടെ ദയനീയാവസ്ഥ എടുത്തുകാട്ടുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങളെപ്പോലെ പുരുഷന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചർച്ച ഉയരേണ്ടതായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതുലിന്റെ ആത്മഹത്യ രാജ്യത്ത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണെന്ന് ജി.പരമേശ്വര പറഞ്ഞു. എല്ലാവരും സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കും. എന്നാൽ ഇപ്പോഴത്തെ സംഭവം പുരുഷ അവകാശവുമായി ബന്ധപ്പെട്ട സംവിധാനം എത്ര ദുർബലമാണെന്ന് തുറന്നുകാട്ടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പെഴുതിയാണ് സുഭാഷ് ആത്മഹത്യ ചെയ്തത്. സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന അതുൽ സുഭാഷിനെതിരെ ഭാര്യ നൽകിയ കേസുകൾ പിൻവലിക്കാനായി മൂന്ന് കോടി രൂപയും കുട്ടിയെ സന്ദർശിക്കാനുള്ള അനുമതി ലഭിക്കാനായി വൻതുകയും ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം. ദാമ്പത്യജീവിതത്തിലെ തർക്കങ്ങളെ തുടർന്ന് ഭാര്യയും ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുന്നുവെന്ന് ആത്മഹത്യാ കുറിപ്പിൽ അതുൽ പറഞ്ഞിരുന്നു. സംഭവത്തിൽ അതുലിന്റെ ഭാര്യ നിഖിത, ഭാര്യാമാതാവ്, സഹോദരൻ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
TAGS: KARNATAKA | ATUL SUBHASH
SUMMARY: Karnataka home minister responds to atul subhash death