റായിപൂർ: ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ മരിച്ച നിലയില്‍. ദേശീയ മാധ്യമമായ എൻഡിടിവിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന മുകേഷ് ചന്ദ്രാകറിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ബസ്തറിലെ 120 കോടി രൂപയുടെ റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേടുകള്‍ തുറന്നുകാട്ടി അന്വേഷണ റിപ്പോർട്ട് നല്‍കിയതിന് പിന്നാലെ, ജനുവരി ഒന്നിന് രാത്രി മുതല്‍ മുകേഷിനെ കാണാതായിരുന്നു.
ജനുവരി മൂന്നിന് ബിജാപൂർ ടൗണിലെ റോഡ് കോണ്‍ട്രാക്ടറുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. കരാറുകാരൻ സുരേഷ് ചന്ദ്രക്കറിനെതിരെയായിരുന്നു മുകേഷ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് തന്നെയാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മുകേഷിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പരിശോധിച്ചാണ് പോലീസ് സുരേഷിന്റെ വീട്ടില്‍ എത്തിയത്.
കരാറുകാരന്റെ ബന്ധു വിളിച്ചതിന് പിന്നാലെ മുകേഷ് ഇയാളെ കാണാനായി പോയതാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പുതുതായി കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു സെപ്റ്റിക് ടാങ്ക്. മുകേഷിന്റെ മൃതദേഹത്തില്‍ തലയിലും മുതുകിലും ഉള്‍പ്പടെ ഒന്നിലധികം മുറിവുകള്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.
TAGS : CRIME
SUMMARY : Disappeared after reporting irregularities in road construction project; Journalist dead