ബെംഗളൂരു: ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് കർണാടക ഹൈക്കോടതി. ഭാരതീയ ന്യായ സംഹിത പ്രകാരം ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
അതിജീവിതകളുടെ വൈദ്യപരിശോധന വനിതാ ഡോക്ടര്‍മാര്‍ തന്നെ നടത്തണമെന്നും കര്‍ണാടക ഹൈക്കോടതി പറഞ്ഞു. ഇതിനായി പുതിയ ക്രിമിനല്‍ നിയമം ബിഎൻഎസ്എസിന്റെ 184-ാം വകുപ്പിൽ ഭേദഗതി വരുത്തണമെന്ന് ജസ്റ്റിസ് എം. ജി. ഉമ പുറപ്പെടവിച്ച ഉത്തരവില്‍ വ്യക്തമാക്കി. ലൈംഗികാതിക്രമക്കേസിലെ പ്രതി അജയ് കുമാർ ബെഹ്‌റ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.
ജാമ്യാപേക്ഷ നിരസിക്കുന്നതിനിടയില്‍ കേസിലെ അതിജീവിതയെ രണ്ട് വ്യത്യസ്ത ആശുപത്രികളിലായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി കോടതിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ഒരു പുരുഷ ഡോക്ടർ നടത്തിയ ആദ്യ മെഡിക്കൽ പരിശോധന ആറ് മണിക്കൂർ നീണ്ടുനിന്നു. എന്നിട്ട് പോലും പ്രാഥമിക മെഡിക്കൽ റിപ്പോർട്ട് നൽകുന്നതിൽ ഡോക്ടർ പരാജയപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്.
TAGS: KARNATAKA | HIGH COURT
SUMMARY: Privacy of rape victims should be protected anywhere says highcourt