തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലെ ശക്തമായ ഉരുള്‍പൊട്ടലിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സർവേ ഒഫ് ഇന്ത്യയുടെ റിപ്പോർട്ട്. സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കി. പ്രദേശത്ത് നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പാരിസ്ഥിതിക ആഘാതം അടക്കം ദുരന്തത്തിന് കാരണമായിട്ടുണ്ടോ എന്ന് വിശദമായ പഠനത്തിന് ശേഷം അന്തിമ റിപ്പോർട്ടില്‍ വ്യക്തമാക്കും. അപകടമുണ്ടായ പ്രദേശത്ത് 2018 മുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. 2019ല്‍ പുത്തുമലയിലേത് ഉള്‍പ്പടെ വെള്ളരിമലിയും ചൂരല്‍മലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചിട്ടുണ്ട്. ജൂലൈ മൂന്നാം വാരം മുതല്‍ ഈ മേഖലകളില്‍ തുടർച്ചയായി മഴ പെയ്തിട്ടുണ്ട്.
ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറില്‍ പുത്തുമലയില്‍ പെയ്തിറങ്ങിയത് 372.6 മി.മീ മഴയാണ്. തെറ്റമലയില്‍ 409 മി.മീ മഴയും. സമീപപ്രദേശങ്ങളിലെല്ലാം മഴ കനത്തുപെയ്തു. തുടർച്ചയായി മഴ പെയ്ത് നനഞ്ഞു കുതിർന്ന് കിടന്ന പ്രദേശത്ത്. അധികമായി കനത്ത മഴ പെയ്തിറങ്ങിയപ്പോള്‍ മർദ്ദം താങ്ങാനായില്ല. അതാണ് ഉരുള്‍പൊട്ടലിനിടയാക്കിയത് എന്നാണ് ജിഎസ്‌ഐ കണ്ടെത്തല്‍.
ഉരുള്‍പൊട്ടലിനെ തുടർന്ന് പാറക്കലുകളും, മണ്ണും ചെളിയും, വെള്ളവും ഏഴ് കി.മീ ദൂരത്തോളം ഒഴുകി. ദ്രുതഗതിയില്‍ അവശിഷ്ടങ്ങള്‍ ഒഴുകിയ ആ കുത്തൊഴുക്കില്‍ പുന്നപ്പുഴയുടെ ഗതി മാറി. അങ്ങനെ മുണ്ടക്കൈയും ചൂരല്‍മലയും ശവപ്പറമ്പായി മാറിയെന്നാണ് റിപ്പോർട്ട്.
TAGS : WAYANAD LANDSLIDE | GEOLOGICAL SURVEY | HEAVY RAIN
SUMMARY : Wayanad Landslide Disaster Caused by Heavy Rain; Geological Survey of India Report