തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരും. ദുരന്തബാധിതർക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സർവ്വകക്ഷികളുടെ നേതൃത്വത്തിൽ വാടക വീടുകൾക്കായുള്ള അന്വേഷണവും ഇന്ന് ആരംഭിക്കും. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘം ഇന്നും മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ പരിശോധന തുടരും.
പ്രദേശത്തെ അപകടസാധ്യതകൾ സംഘം വിലയിരുത്തും. പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ ഉദ്യോഗസ്ഥർ, സോഷ്യൽ വർക്കർ ഉൾപ്പെടുന്ന അഞ്ചംഗ സമിതി തദ്ദേശസ്വയംഭരണ പരിധിയിൽ ലഭ്യമാക്കാവുന്ന വീടുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യും. 124 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉൾപ്പെടെ 401 ഡിഎൻഎ പരിശോധന പൂർത്തിയാക്കി.
നിലമ്പൂർ ചാലിയാർ തീരം കേന്ദ്രീകരിച്ചും തിരച്ചിൽ തുടരും. എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ്, തണ്ടബോൾട്ട് അടക്കമുള്ള സംഘങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന. ചാലിയാർ തീരത്ത് ഇന്നലെ നടത്തിയ ജനകീയ തിരച്ചിലിൽ അഞ്ച് ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു.
TAGS: WAYANAD | LANDSLIDE
SUMMARY: Rescue mission im wayanad landslide to continue today