വാളയാർ കേസില്‍ സുപ്രധാന നീക്കവുമായി സിബിഐ കോടതിയില്‍. മരിച്ച പെണ്‍കുട്ടിയുടെ അമ്മയെയും ഇളയ പെണ്‍കുട്ടിയുടെ അച്ഛനെയും കേസില്‍ പ്രതി ചേർക്കണമെന്ന് സിബിഐ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടു. വാളയാറില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ലെെംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍.
ആകെയുള്ള ഒമ്പത് കേസുകളില്‍ ആറ് എണ്ണത്തില്‍ അമ്മയെയും അച്ഛനെയും പ്രതി ചേർത്തതായി സിബിഐ കോടതിയെ അറിയിച്ചു. മൂന്ന് കേസുകളില്‍ പ്രതി ചേർക്കാനുള്ള നടപടികള്‍ തുടരുകയാണ്. കേസ് വരുന്ന 25ന് വീണ്ടും പരിഗണിക്കും. മക്കളുടെ മുന്നില്‍ വച്ച് ഒന്നാം പ്രതിയുമായി കുട്ടികളുടെ അമ്മ ലെെംഗിക ബന്ധത്തിലേർപ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലെെംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ അന്വേഷണസംഘം വ്യക്തമാക്കുന്നു.
സംസ്ഥാന പോലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ ഹർജിയില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നല്‍കിയത്. ആത്മഹത്യ പ്രേരണാകുറ്റം ഉള്‍പ്പടെ വിവിധ വകുപ്പുകളാണ് ചുമത്തിയത്. 2017 ജനുവരി 13ന് ആണ് വാളയാറില്‍ മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മാർച്ച് നാലിന് ഇളയ പെണ്‍കുട്ടിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പതിമൂന്നും ഒമ്പതും വയസായിരുന്നു കുട്ടികള്‍ക്ക്. വിചാരണക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടതിനെ തുടർന്നാണ് കേസ് സിബിഐയിലേക്കെത്തുന്നത്. മക്കള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ അമ്മ വലിയ പ്രതിഷേധമാണ് നടത്തിയത്. നീതി വൈകുന്നതില്‍ പ്രതിഷേധിച്ച് ഇവർ തല മുണ്ഡനവും ചെയതിരുന്നു. പിന്നാലെയാണ് സിബിഐയുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍.
TAGS : VALAYAR CASE
SUMMARY : Valayar case; Mother and father of girls named as accused