അങ്കോല : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ തുടരുമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ. ഇന്ന് വൈകിട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുഴയിലെ മണ്ണുനീക്കി ലോറി പുറത്തെടുക്കാൻ തൃശൂരിൽനിന്ന് ഡ്രഡ്ജിങ് മെഷീൻ സംഭവസ്ഥലത്തെത്തിച്ച് ശ്രമം തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ ഉപകരണം എത്തിക്കുന്നതിനുവേണ്ട മുഴുവൻ ചെലവുകളും വഹിക്കാൻ കർണാടക തയ്യാറാണെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. രണ്ടുദിവസത്തിനകം മെഷീനെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കേരള കാർഷിക സർവകലാശാലയുടെ കൈയ്യിലുള്ള ഉപകരണം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂർ കളക്ടർക്ക് ഞായറാഴ്ച രാവിലെ 11-ന് സന്ദേശം അയച്ചിരുന്നു. അതിനാവശ്യമായ പണം ഉടൻ തന്നെ അടയ്ക്കാൻ തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചു. രക്ഷാദൗത്യം അവസാനിപ്പിക്കാൻ തങ്ങൾക്ക് ഒരു ഉദ്ദേശവുമില്ലെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
തൃശ്ശൂരില്‍ നിന്നും യന്ത്രം എത്തുന്നതോടെ നദിക്കടിയിലെ മണ്ണ് നീക്കംചെയ്യാനാകുമെന്നാണ് പ്രതീക്ഷയിലാണ് അധികൃതർ. നേരത്തെ, രക്ഷാദൗത്യം താത്ക്കാലികമായി അവസാനിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കേരളത്തിലെ ജനപ്രതിനിധികളടക്കം സംഭവത്തിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു.
മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയും നേവിയും എൻ.ഡി.ആർ.എഫ് സംഘങ്ങളും ഒന്നിച്ച് പരിശ്രമിച്ചാണ് ദൗത്യം മുന്നോട്ടുകൊണ്ടുപോയത്. വെള്ളത്തിനടിയിൽ ചെളിയും മണ്ണും പാറയുമാണ്. കൂറ്റൻ ആൽമരവുമുണ്ട്. കൂടാതെ അടിയൊഴുക്കും ശക്തമാണ്. വരുന്ന 21 ദിവസം മഴക്കും സാധ്യതയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് ഇന്ന് വൈകിട്ടോടെ രക്ഷാദൗത്യം താത്കാലികമായി നിര്‍ത്തിവെച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാദൗത്യം ദുഷ്കരമാണെന്ന് സതീഷ് കൃഷ്ണ സെയിലും അറിയിച്ചിരുന്നു.
<br>
TAGS : ARJUN RESCUE | SHIROOR LANDSLIDE
SUMMARY : There is no intention to end the Shirur mission -Karwar MLA