ബെംഗളൂരു: അങ്കോള – ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനായി ഗോവ തുറമുഖത്ത് നിന്ന് കൊണ്ടുവരുന്ന ഡ്രഡ്ജർ ഇന്ന് ഷിരൂരിൽ എത്തിക്കും. വ്യാഴാഴ്ച രാത്രിയോടെ ഡ്രഡ്ജർ എത്തിക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം കരയ്ക്ക് അടുപ്പിക്കുകയായിരുന്നു.
രാവിലെ ഒമ്പത് മണിയോടെ ഷിരൂരിൽ എത്തിച്ച് തിരച്ചിൽ തുടങ്ങാനാണ് ശ്രമം. ഗംഗാവലി പുഴയിൽ നാവികസേന അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെ മണ്ണും കല്ലുകളായിരിക്കും ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക. തിരച്ചിലിന് നിലവിൽ കാലാവസ്ഥ അനുകൂലമാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഡ്രഡ്ജറിന്റെ ചെലവ് പൂർണമായി വഹിക്കുന്നത് കർണാക സർക്കാരാണ്. വ്യാഴാഴ്ച രാവിലെയാണ് ഡ്രഡ്ജർ കാർവാറിൽ നിന്ന് ഗംഗാവലിപ്പുഴയിലേക്ക് പ്രവേശിപ്പിച്ചത്. രാവിലെ വേലിയേറ്റ സമയമായതിനാൽ പാലം കടന്ന് മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല.
മണ്ണിടിച്ചിൽ നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും കാണാതായ അർജുൻ ഉൾപ്പെടെ മൂന്ന് പേരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. അർജുൻ ഓടിച്ച ലോറി ഉണ്ടെന്ന് സൂചന ലഭിച്ച മേഖല കണ്ടെത്തിയെങ്കിലും പുഴയ്ക്കടിയിലെ കല്ലും മണ്ണും വെല്ലുവിളി ഉയർത്തിയിരുന്നു. തുടർന്നാണ് ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്താൻ തീരുമാനിച്ചത്.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for Arjun to continue today