ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ബാങ്ക് കവർച്ച. മംഗളൂരു ഉള്ളാളിൽ സഹകരണ ബാങ്കിൽ നിന്ന് തോക്ക് ചൂണ്ടി 10 കോടിയോളം വരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയുമാണ് മോഷ്ടക്കൾ കവർന്നത്. ഉള്ളാൽ കെസി റോഡിലുള്ള കോടെക്കർ സഹകാരി ബാങ്കിലാണ് സംഭവം. മുഖം മൂടി ധരിച്ച സംഘം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെ ബാങ്കിലെത്തി കവർച്ച നടത്തുകയായിരുന്നു.
മോഷണ സംഘം ഹിന്ദിയും കന്നഡയും സംസാരിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ സമയത്ത് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാങ്കിൽ ഉണ്ടായിരുന്ന പണവും സ്വർണവും സംഘം കൊള്ളയടിക്കുകയായിരുന്നു. 25നും 35നും ഇടയിൽ പ്രായമുള്ള ആറ് പേരാണ് മോഷണം നടത്തിയതെന്നും തോക്ക് ചൂണ്ടി ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി കൊള്ളയടിച്ച ശേഷം, സംഘം കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നും സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാള്‍ പറഞ്ഞു. തുടർച്ചയായി രണ്ടാം തവണയാണ് സംസ്ഥാനത്ത് ബാങ്ക് കവർച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം ബീദറിലെ എടിഎമ്മിലേക്ക് നിറക്കാൻ കൊണ്ടുപോയ 93 ലക്ഷം രൂപ കവർച്ച ചെയ്തിരുന്നു. മോഷണശ്രമം തടഞ്ഞ സുരക്ഷ ജീവനക്കാരെ പ്രതികൾ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധാരാമയ്യ മംഗളൂരുവിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്നു.
TAGS: BENGALURU | BANK ROBBERY
SUMMARY: Bank robbery reported yet again at state