ബെംഗളൂരു: സിഇടി പരീക്ഷക്കിടെ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാറിനും കർണാടക പരീക്ഷാ അതോറിറ്റിക്കും (കെഇഎ) നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. ബീദർ, ശിവമോഗ, ധാർവാഡ് ജില്ലകളിലെ സിഇടി പരീക്ഷാ കേന്ദ്രങ്ങൾ വിദ്യാർഥികളുടെ പൂണൂൽ നീക്കം ചെയ്യാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
അഖില കർണാടക ബ്രാഹ്മണ മഹാസഭയാണ് ഹർജി നൽകിയത്. പൂണൂൽ നീക്കം ചെയ്യാൻ വിസമ്മതിച്ച വിദ്യാർഥികളെ പരീക്ഷാ ഹാളിന്റെ മുറിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതായി മഹാസഭയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. ശ്രീരംഗ പറഞ്ഞു. പരീക്ഷയെഴുതാൻ അവസരം നഷ്ടപ്പെട്ട വിദ്യാർഥികൾക്കായി പുനപരീക്ഷ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഇഎ ഉദ്യോഗസ്ഥരുടെ പരീക്ഷാ നടത്തിപ്പും ദേഹപരിശോധനാ നടപടിക്രമങ്ങളും നിയന്ത്രിക്കുന്ന വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഹർജിക്കാരൻ ആവശ്യപ്പെട്ടു. വിഷയത്തിൽ എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാറിനോസ് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ജൂൺ ഒമ്പതിന് വീണ്ടും പരിഗണിക്കും.
TAGS: KARNATAKA | HIGH COURT
SUMMARY: HC notice to Karnataka govt over forced removal of sacred thread