കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെഎസ് സിദ്ദാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാർഥികളെ ഡീബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വിദ‍്യാർഥികള്‍ക്കുള്ള മൂന്ന് വർഷത്തെ അഡ്മിഷൻ വിലക്കും ഹൈക്കോടതി റദ്ദാക്കി. പുതിയ അന്വേഷണം നടത്താൻ സർവകലാശാല ആന്‍റി റാഗിംഗ് സ്ക്വാഡിന് ഹൈക്കോടതി നിർദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണം പൂർത്തിയാകുന്നതുവരെ പഠനം തുടരാനും പ്രതിയായ വിദ‍്യാർഥികള്‍ക്ക് അവസരം നല്‍കാനും നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനും സർവകലാശാലയ്ക്ക് നിർദേശം നല്‍കി. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സർവകലാശാല നടപടി റദ്ദാക്കണമെന്ന ആവശ‍്യവുമായി പ്രതികളായ വിദ‍്യാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഇത് അംഗീകരിച്ചുകൊണ്ടാണ് നിലവിലെ കോടതി നടപടി.
കഴിഞ്ഞ ഫെബ്രുവരി 18 നായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാർഥനെ കണ്ടെത്തിയത്. മരണത്തിന് മുമ്പ് സീനിയർ വിദ‍്യാർഥികള്‍ സിദ്ധാർഥനെ മർദിച്ചതായും പരസ‍്യ വിചാരണ നടത്തിയതായും ആരോപണമുയർന്നിരുന്നു. ക്ലാസിലെ വിദ‍്യാർഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് സിദ്ധാർഥനെ മർദിച്ചത്. ഇതില്‍ മനംനൊന്ത് ആത്മഹത‍്യ ചെയ്തുവെന്നായിരുന്നു കേസ്. സംഭവത്തില്‍ 12 വിദ‍്യാർഥികളെ അറസ്റ്റ് ചെയ്യുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
TAGS : SIDDHARTH CASE
SUMMARY : Siddharth’s death: Debarred proceedings and admission ban quashed