വയനാട് മൂലങ്കാവ് സർക്കാർ സ്കൂളിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്ക് സസ്പെൻഷൻ. പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും, മർദിക്കുകയും ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസിൽ നിന്ന് അഞ്ച് വിദ്യാർഥികൾ ഇറക്കിക്കൊണ്ടുപോയി മർദിച്ചത്.
മർദനത്തിനിടെ കത്രികകൊണ്ട് കുത്തി. നെഞ്ചിലും മുഖത്തുമാണ് പരുക്ക്. ഒരു ചെവിയിൽ കമ്മൽ ധരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ തുളഞ്ഞുകയറിയ കമ്മൽ ആശുപത്രിയിൽ എത്തിയാണ് പുറത്തെടുത്തത്. വിദ്യാർഥിയെ ആദ്യം നായ്ക്കട്ടിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത് അധ്യാപകരാണ്. ബന്ധുക്കളെത്തി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയെ ഡിസ്ചാർജ് ചെയ്യാൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടായതായി ശബരിനാഥന്റെ ബന്ധുക്കൾ ആരോപിച്ചു.
കുട്ടിയെ പിന്നീട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സ്കൂളിൽ അച്ചടക്ക സമിതി ചേർന്ന് അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഇന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുന്ന നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് വ്യക്തമാക്കി. അമ്പലവയൽ എംജി റോഡിൽ ലക്ഷ്മി വിഹാറിലെ ബിനേഷ് കുമാർ – സ്മിത ദമ്പതികളുടെ മകനായ ശബരിനാഥൻ ഈ വർഷമാണ് മൂലങ്കാവ് സർക്കാർ സ്കൂളിൽ ചേർന്നത്.
TAGS: KERALA| CRIME
SUMMARY: Five suspended for attacking govt school student in wayanad