ലക്നൗ: സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ എച്ച്ഐവി കുത്തിവെച്ചതായി യുവതിയുടെ പരാതി. യുവതിയുടെ രക്ത പരിശോധനാഫലം നിലവിൽ പോസിറ്റീവാണ്. എന്നാൽ ഭർത്താവിന് എച്ച്ഐവി ഇല്ലെന്നാണ് വിവരം. ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ തയ്യാറാകാതിരുന്നതിന്റെ പേരിലാണ് എച്ച്ഐവി കുത്തിവച്ച് തന്റെ ജീവിതം നശിപ്പിക്കാൻ ഭർതൃവീട്ടുകാർ ശ്രമിച്ചതെന്നും യുവതി പരാതിയിൽ ആരോപിച്ചു.
യുപിയിലാണ് സംഭവം നടന്നത്. 2023 ഫെബ്രുവരി 15നായിരുന്നു ഇവർ ഹരിദ്വാർ സ്വദേശിയായ സച്ചിനെ വിവാഹം ചെയ്തത്. 15 ലക്ഷം രൂപയും കാറും സ്ത്രീധനമായി യുവതിയുടെ രക്ഷിതാക്കൾ ഇയാൾക്ക് നൽകി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഭർതൃവീട്ടുകാർ വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ടു. സ്കോർപിയോ എസ് യുവി കാറും 25 ലക്ഷം രൂപയും വേണമെന്നായിരുന്നു ആവശ്യം.
എന്നാൽ പണവും കാറും നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഭർതൃവീട്ടുകാർ യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കി. വിഷയത്തിൽ ഇടപെട്ട ഗ്രാമപഞ്ചായത്ത് പ്രശ്നം താൽക്കാലികമായി പരിഹരിക്കുകയും യുവതിയെ വീണ്ടും ഭർതൃവീട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ ഭർത്താവിന്റെ ബന്ധുക്കൾ യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
തുടർന്ന് യുവതിക്ക് ഇവർ എച്ച്ഐവി കുത്തിവച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവതിയുടെ ആരോഗ്യ നില വഷളാകാൻ തുടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് എയ്ഡ്സ് ബാധിച്ചിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്. എന്നാൽ ഭർത്താവിന്റെ പരിശോധാഫലം നെഗറ്റീവായിരുന്നു. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് യുവതിയും വീട്ടുകാരും കോടതിയെ സമീപിച്ചു.
TAGS: NATIONAL
SUMMARY: UP woman injected with HIV-infected needle blood by in-laws over unmet dowry demand