ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ തെലുങ്ക് നടൻ തരുൺ കൊണ്ടുരു രാജുവിന്റെ ജാമ്യാപേക്ഷ ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളി. കേസിലെ രണ്ടാം പ്രതിയും നടി രന്യ റാവുവിന്റെ അടുത്ത സുഹൃത്തുമാണ് തരുൺ. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ തരുൺ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് വാദിച്ചുകൊണ്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ജാമ്യാപേക്ഷയെ എതിർത്തിരുന്നു.
രന്യ റാവുവിന്റെ അറസ്റ്റിനുശേഷം തരുൺ ഒരു തവണ രാജ്യം വിടാൻ ശ്രമിച്ചതായും, ഇതോടെ അദ്ദേഹത്തിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതായും ഡിആർഐ ഉദ്യോഗസ്ഥർ കോടതിയോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി രന്യ റാവുവും, തരുൺ രാജുവും ദുബായ് യാത്ര നടത്തിയത് 26 തവണയെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) കോടതിയിൽ വ്യക്തമാക്കി. ഈ യാത്രകളിൽ ഇവർ സ്വർണക്കടത്ത് നടത്തിയെന്നാണ് ഡിആർഐയുടെ കണ്ടെത്തൽ. ഇതിന്റെ തെളിവുകൾ ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു.
പലയാത്രകളും രാവിലെ ദുബായിലേക്ക് പോയി വൈകീട്ട് തിരിച്ചെത്തുന്നതായിരുന്നുവെന്നും ഡിആർഐ പറഞ്ഞു. തരുൺ രാജു സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് അന്വേഷണ ഏജൻസി ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് രന്യ റാവുവിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തരുൺ രാജുവിനെയും അറസ്റ്റ് ചെയ്തത്. രന്യക്കും തരുണിനും ഇടയിലുണ്ടായിട്ടുള്ള കൂടുതൽ സാമ്പത്തിക ബന്ധങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമായിരുന്നു തരുൺ രാജുവെന്നും ഡിആർഐ വ്യക്തമാക്കി.
TAGS: GOLD SMUGGLING | KARNATAKA
SUMMARY: Court Rejects tarun rajus bail plea