ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ ആള്‍ദൈവത്തിന്റെ പ്രാര്‍ഥനാസമ്മേളനത്തിനിടെ തിക്കിലുംതിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പ്രാര്‍ഥനാച്ചടങ്ങിന്റെ സംഘാടകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. 80,000 പേര്‍ക്ക് അനുമതി നല്‍കിയ പരിപാടിയില്‍ രണ്ടര ലക്ഷം പേര്‍ പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നത്. ബാബയുടെ കാൽചുവട്ടിലെ മണ്ണ് ശേഖരിക്കാനായി തിരക്ക് കൂട്ടിയതാണ് ദുരന്തത്തിൽ കലാശിച്ചത്.
കേസിലെ പ്രധാനപ്രതിയായി എഫ്‌ഐആറില്‍ പേരുള്ള ദേവ് പ്രകാശ് മധുകറിനേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് പ്രഖ്യാപിച്ചു. പ്രകാശ് മധുകറിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭോലെ ബാബയുടെ മുഖ്യ അനുയായിയാണ് മധുകര്‍. ഇയാളാണ് സത്സംഗിന്റെ മുഖ്യസംഘാടകന്‍.
അറസ്റ്റിലായ ആറുപേര്‍ ക്രൗഡ് മാനേജ്‌മെന്റ് ചുമതലയുള്ള സന്നദ്ധപ്രവര്‍ത്തകരാണെന്നും ഇവരാണ് പരിപാടിയില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പോലീസോ മറ്റ് ഉദ്യോഗസ്ഥരോ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇവര്‍ അനുവദിച്ചില്ലെന്നും അലിഗഢ് ഐജി വ്യക്തമാക്കി.
അതേസമയം സത്സംഗിന് നേതൃത്വം നല്‍കിയ ഭോലെ ബാബയ്‌ക്കെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഇയാളെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.
<br>
TAGS : HATHRAS STAMPEDE | STAMPADE | UTTAR PRADESH,
SUMMARY : Hathras Stampede. Six people arrested so far, no case filed against the godman