ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലെ ഫാർമസ്യൂട്ടിക്കല്‍ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പരുക്കേറ്റവരില്‍ ഏകദേശം 15 പേർ ആശുപത്രികളില്‍ വച്ചാണ് മരിച്ചത്. തെലങ്കാനയിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ സ്ഫോടനത്തിന്റെ ശക്തിയില്‍ പൂർണ്ണമായും തകർന്ന മൂന്ന് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചില്‍ തുടരുകയാണ്.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഹൈദരാബാദില്‍ നിന്ന് 50 കിലോമീറ്റർ അകലെ സംഗറെഡ്ഡി ജില്ലയിലെ പശമൈലാരം വ്യവസായ മേഖലയിലെ സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഫാർമസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ ജൂണ്‍ 30 ന് രാവിലെയാണ് വൻ സ്ഫോടനം ഉണ്ടായത്. മൈക്രോക്രിസ്റ്റലിൻ സെല്ലുലോസ് (എംസിസി) ഡ്രൈയിംഗ് യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ 35 തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്.
27 തൊഴിലാളികളെ ഇപ്പോഴും കാണാനില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അവർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേന, ഹൈദരാബാദ് ദുരന്ത നിവാരണ, ആസ്തി സംരക്ഷണ ഏജൻസി, റവന്യൂ, പോലീസ് എന്നിവർ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുകയാണ്.
സ്ഫോടനം നടക്കുമ്പോൾ 108 തൊഴിലാളികളാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. ഏകദേശം അഞ്ച് കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സ്ഫോടനത്തെ തുടർന്ന് തീപിടുത്തമുണ്ടായി. 15 ഫയർ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീ അണച്ചത്.
മരിച്ചവരുടെ ബന്ധുകള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Telangana chemical factory blast: Death toll rises to 32