പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തോണിപ്പാടം മൂച്ചിതറ കല്ലിങ്ങൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ നേഖയെയാണ് (24) ബുധനാഴ്ച രാത്രി കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ നേഖയുടെ ഭർത്താവ് പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോയമ്പത്തൂരിലെ വ്യാപാര സ്ഥാപനത്തിൽ ജോലിക്കാരനായ പ്രദീപും കണ്ണമ്പ്ര കാരപൊറ്റ കുന്നമ്പുള്ളിയിൽ വിമുക്ത ഭടൻ സുബ്രഹ്മണ്യന്റെ മകളായ നേഖയും വിവാഹിതരായിട്ട് ആറു വർഷമായി. ഇവർക്ക് മൂന്നര വയസ്സുള്ള പെൺകുട്ടിയുണ്ട്.
ഭർത്താവ് പ്രദീപനെതിരെ ആരോപണവുമായി നേഖയുടെ ബന്ധുക്കള്‍ രംഗത്തെത്തി. പ്രദീപ് ഉപദ്രവിക്കുമായിരുന്നെന്നും മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു. മരണവർത്തയറിഞ്ഞ ശേഷം മകൾക്ക് എന്തുപറ്റിയെന്ന ചോദ്യത്തിന് എനിക്ക് കൈയബദ്ധം പറ്റിയെന്ന് പ്രദീപ് പറഞ്ഞുവെന്നും കുടുംബം ആരോപിക്കുന്നു. ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഭർത്താവ് യുവതിയെ മർദിക്കാറുണ്ടായിരുന്നുവെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
കുഴഞ്ഞുവീണതാണെന്ന കാരണം പറഞ്ഞാണ് നേഘയെ ബുധനാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചത്. എന്നാൽ കഴുത്തിൽ കണ്ടെത്തിയ ദുരൂഹമായ പാടാണ് ആശുപത്രി അധികൃതർ പോലീസിൽ ബന്ധപ്പെടാൻ കാരണമായത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകുവെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ്.നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.
SUMMARY: 25-year-old woman found dead in her husband’s house in Palakkad; Relatives allege murder, husband in custody