ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. ജർമനിയിലെ മ്യൂണിക്കിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
പ്രജ്വലിനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) കസ്റ്റഡിയിലെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൈമാറുകയുമായിരുന്നു. അറസ്റ്റിലായ പ്രജ്വൽ രേവണ്ണയെ ചോദ്യം ചെയ്യലിനായി സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയി.
34 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് പ്രജ്വൽ നാട്ടിലേക്ക് തിരിച്ചെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 4.30ന് മ്യൂണിക്കിൽ നിന്ന് തിരിച്ച വിമാനം 8 മണിക്കൂർ 43 മിനിറ്റ് പറന്നാണ് ബെംഗളൂരുവിലെത്തിയത്. വിമാനം 20 മിനിറ്റ് വൈകിയിരുന്നു. ലുഫ്താൻസ വിമാനം മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട് 12.48 ഓടെ ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ എത്തുകയായിരുന്നു.
വിമാനം വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്ക് ഇന്ത്യയിലേക്ക് പുറപ്പെട്ടതായും ബിസിനസ് ക്ലാസിൽ 8ജി സീറ്റിൽ പ്രജ്വൽ യാത്ര ചെയ്യുന്നതായുമുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വിമാനം ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പോലീസ് സംഘം വിമാനത്തിൽ പ്രവേശിച്ചു.
ഒമ്പത് അംഗ പ്രത്യേക അന്വേഷണ സംഘവും മഫ്തിയിൽ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. വിമാനത്താവളത്തിന് പുറത്ത് ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പോലീസ് സജ്ജമാക്കിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിച്ചതിന് പിന്നാലെ പ്രജ്വലിനെ മെഡിക്കൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് എത്തിക്കുകയും വൈകാതെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ബെംഗളൂരുവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണ് പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രജ്വലിന്റെ അറസ്റ്റ് പോലീസ് ഉറപ്പാക്കിയിരുന്നു. വ്യാഴാഴ്ച പോലീസ് പ്രജ്വലിൻ്റെ വീട്ടിൽ പരിശോധന നടത്തി നിർണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. തനിക്കെതിരെയുള്ള കേസുകൾ വ്യാജമാണെന്നും അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വീഡിയോ സന്ദേശത്തിലൂടെ പ്രജ്വൽ വ്യക്തമാക്കിയിരുന്നു.
Karnataka | Suspended JD(S) leader Prajwal Revanna, who is facing sexual abuse charges was arrested by SIT at Bengaluru’s Kempegowda International Airport.
(Screengrabs from a viral video) pic.twitter.com/A8KcRjtoLu
— ANI (@ANI) May 30, 2024