പട്‌ന: ബിഹാറിലെ പുര്‍ണിയയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിന് കാരണമായത് ഈ മന്ത്രവാദമാണെന്നും ആരോപിച്ച് നാട്ടുകാരാണ് അഞ്ചുപേരെയും ക്രൂരമായി മര്‍ദിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. 5 പേരെയും കൊലപ്പെടുത്തി, മൃതദേഹം കുറ്റിക്കാട്ടിൽകൊണ്ടുപോയി കത്തിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു
കുടുംബത്തിലെ പതിനാല് വയസ്സുകാരനായ ഒരുകുട്ടി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഈ കുട്ടിയാണ് വിവരം പോലീസിനെ അറിയിച്ചത്. കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ സമീപത്തെ കുളത്തില്‍നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ എത്തിയ 250ഓളം വരുന്ന ആള്‍ക്കൂട്ടം ബാബുലാലിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും അകത്തുണ്ടായിരുന്ന അഞ്ചുപേരെ വലിച്ചിഴച്ചു കൊണ്ടുപോയി സമീപത്തെ കുളത്തിനടുത്തുവച്ച് ക്രൂരമായി മര്‍ദിച്ച ശേഷം തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.
പ്രദേശവാസിയും പരമ്പരാഗത ചികിത്സകനുമായ രാംദേവ് ഒറോണ്‍ എന്നയാളുടെ മകന്റെ മരണവുമായി ബന്ധപ്പെട്ടാണ് കൂട്ടക്കൊല നടന്നതെന്നാണ് പോലീസ് പറയുന്നത്. മൂന്നു ദിവസം മുമ്പായിരുന്നു രാംദേവിന്റെ മകന്റെ മരണം. ഇദ്ദേഹത്തിന്റെ മറ്റൊരു കുട്ടിയും അസുഖബാധിതനായി ചികിത്സയിലാണ്. കുട്ടികള്‍ക്ക് അസുഖം വരാന്‍ കാരണം ബാബുലോണ്‍ ഒറോണും കുടുംബവും മന്ത്രവാദം നടത്തിയതാണെന്നാണ് അക്രമികളുടെ ആരോപണം.
കൊലപാതകം നടന്ന തെത്ഗാമ ഗ്രാമം ഒരു ഗോത്ര ഗ്രാമമാണെന്നും കൊലപാതകം ജാർ-ഫൂങ്ക്, തന്ത്ര-മന്ത്ര തുടങ്ങിയ ആചാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നും പൂർണിയ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
SUMMARY: 5 members of a family killed in Bihar over alleged witchcraft