കണ്ണൂർ: കണ്ണൂർ ദേശീയപാതയില്‍ ചോറോട് കാറിടിച്ച് വയോധിക മരിക്കുകയും പേരക്കുട്ടി ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലാവുകയും ചെയ്ത കേസില്‍ അറസ്റ്റിലായ കാർ ഡ്രൈവർ പുറമേരി സ്വദേശി മീത്തലെ പുനത്തില്‍ ഷെജിലി(35)ന് ജാമ്യം. വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.
അപകടം നടന്ന് ഒരുവർഷം തികയാൻ ഒരാഴ്‌ച ശേഷിക്കേവെ ഇന്നലെയാണ് ഷെജിലിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം വിദേശത്തേക്ക് പോയ ഷെജിലിനെ കോയമ്പത്തൂർ വിമാനത്താവളത്തില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് കോയമ്പത്തൂർ വിമാനത്താവളത്തില്‍ അധികൃതർ ഇയാളെ തടഞ്ഞുവച്ച് വടകര പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച്ച പുലർച്ചെയാണ് പ്രതി നാട്ടിലേക്ക് വരാനായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയത്. എഎസ്‌ഐ ഗണേശൻ, സിവില്‍ പൊലീസ് ഓഫീസർമാരായ ലിനു, ശരത്ത് എന്നിവർ കോയമ്ബത്തൂരിലെത്തി പ്രതിയെ തിങ്കളാഴ്‌ച രാത്രി എട്ടോടെ വടകര പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നിരുന്നു. 2024 ഫെബ്രുവരി 17ന് രാത്രി പത്തിനായിരുന്നു അപകടം.
ഷെജിലിന്റെ (35) ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാറാണ് ഇരുവരെയും ഇടിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അപകടശേഷം കാർ നിർത്താതെ പോയി. തുടർന്ന് പ്രതി വിദേശത്തേക്ക് കടന്നു. കാർ മതിലിനിടിച്ചെന്നുവരുത്തി ഇൻഷുറൻസ് ക്ലെയിം ചെയ്തതാണ് കേസിന് തുമ്പായത്.
ചോറോട്ടെ ബന്ധുവീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗത്തിലെത്തിയ കാർ ഇരുവരെയും ഇടിച്ചിട്ടത്. ബേബി സംഭവസ്ഥലത്തുതന്നെ മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ ചികിത്സയിലുമായി. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വി വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.
TAGS : LATEST NEWS
SUMMARY : 9-year-old Drishana in a car accident; Accused Shejil granted bail