ലോറിയിടിച്ച് മറിഞ്ഞ വാഹനത്തില്‍ നിന്ന് ഏഴ് കോടി രൂപ പിടിച്ചെടുത്തു

അപകടത്തിൽ​പ്പെട്ട വാഹനത്തിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഏഴ് കോടി രൂപ പിടിച്ചെടുത്തു. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി അനന്തപ്പള്ളിയിലാണ് സംഭവം. ലോറിയിടിച്ച് മറിഞ്ഞ വാഹനത്തില്‍ നിന്നാണ് പണം കണ്ടെടുത്തത്. ഏഴ് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായാണ് പണമുണ്ടായിരുന്നത്. വിജയവാഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റ ഡ്രൈവര്‍ കെ. വീരഭദ്ര റാവുവിനെ ഗോപാലപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിനു ശേഷം വാഹനത്തിലെ യാത്രക്കാര്‍ ഇവ ഒരു ചാക്കിലേക്ക് മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ട  നാട്ടുകാര്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു

പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പണം ആദായനികുതി വകുപ്പിന് കൈമാറിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞദിവസം മറ്റൊരു സമാന സംഭവത്തില്‍ വിശാഖപട്ടണത്തെ ഒരു ട്രക്കില്‍ നിന്നും കണക്കില്‍പ്പെടാത്ത എട്ട് കോടി രൂപ പിടികൂടിയിരുന്നു. പൈപ്പുമായി പോവുകയായിരുന്ന ട്രക്കില്‍ നിന്നാണ് പണം പിടികൂടിയത്. ലോറിയിലെ പ്രത്യേക ക്യാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഹൈദരാബാദില്‍ നിന്ന് ഗുണ്ടൂരിലേക്ക് കടത്തവെയാണ് പണം പിടികൂടിയത്. മെയ് 13ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് വൻതോതിൽ കള്ളപ്പണം പിടികൂടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here