ബെംഗളൂരു: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താന്‍ വ്യാഴാഴ്ച രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ അറിയിച്ചു. തെർമൽ സ്കാനർ ഉപയോഗിച്ച് മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തും. രാത്രിയിലെ താപനിലയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്നും കളക്ടർ വ്യക്തമാക്കി.
അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം രാത്രിയിലും തുടരുമെന്ന് മേജർ ഇന്ദ്രപാലൻ മാധ്യമങ്ങളോട് പറഞ്ഞു. ഒന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണ് ഇത്. എന്തെങ്കിലും ചെറിയ സൂചനകൾ ലഭിച്ചേക്കാം. അർജുനെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാല്‍ രക്ഷാപ്രവര്‍ത്തനം എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് ഭരണകൂടം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ നാലിടങ്ങളിൽ നിന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. ഇതിൽ മൂന്നാം സ്പോട്ടിൽ അർജുന്റെ ട്രക്ക് ഉണ്ടാകാം എന്നാണ് കരുതുന്നതെന്നും ഇവിടെ തിരച്ചിൽ ശക്തമാക്കുമെന്നും മേജർ ഇന്ദ്രബാലന്‍ പറഞ്ഞു.
അതേസമയം ഷിരൂരിൽ അതിശക്തമായ മഴ തുടരുന്നതിനാൽ രാത്രിയിലെ ഡ്രോൺ പരിശോധനയിൽ അനിശ്ചിതത്വമുണ്ടായിട്ടുണ്ട്. ശക്തമായ കാറ്റ് കാരണം ഡ്രോൺ സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ഉപകരണങ്ങളുടെ സുരക്ഷയും കാലാവസ്ഥയും നോക്കിയാകും രാത്രി പരിശോധനയിൽ തുടർ തീരുമാനം ഉണ്ടാകൂ. നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നദിയില്‍ ഇറങ്ങുന്നത് അസാധ്യമാണെന്ന് നാവികസേന അറിയിച്ചു. പുഴയിൽ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ട്രക്കിന്റെ സ്ഥാനമോ ക്യാബിനോ കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ല. രാത്രി നടക്കുന്ന തെർമൽ സ്കാനിംഗിലും മനുഷ്യസാന്നിധ്യം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും.
<BR>
TAGS : ARJUN RESCUE | SHIROOR LANDSLIDE,
SUMMARY : The search will continue through the night with the use of drones. Says District Collector