മോർച്ചറിയിലേക്ക് മാറ്റുംവഴി ജീവിതത്തിലേക്ക് മടങ്ങിയ പവിത്രൻ ഒടുവിൽ മരിച്ചു

കണ്ണൂര്‍: മോർച്ചറിയിൽനിന്ന് ജീവന്റെ തുടിപ്പ് കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിയ വയോധികന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. കൂത്തുപറമ്പ് പാച്ചപൊയ്ക വനിത ബാങ്കിന് സമീപം പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രന്‍ (67) ആണ് മരിച്ചത്. കൂത്തുപറമ്പ് വീട്ടില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം.
കഴിഞ്ഞ ജനുവരി 13ന് മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. പക്ഷാഘാതവും ശ്വാസകോശ സംബന്ധമായ അസുഖവും കാരണം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പവിത്രൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ജീവിതത്തിലേക്ക് മടങ്ങാൻ ഒരു സാധ്യതയുമില്ലെന്ന് ഡോക്ടർമാരും വിധിയെഴുതി. ജനുവരി 13-ന് വെന്റിലേറ്ററിന്റെ സഹായം ഒഴിവാക്കി. ഇതോടെ മരിച്ചെന്നുകരുതി നാട്ടിൽ സംസ്കാരച്ചടങ്ങുകൾക്കുള്ള ഏർപ്പാടും നടത്തി. എന്നാൽ മംഗളൂരുവിൽനിന്ന് ആംബുലൻസിൽ നാട്ടിലേക്ക് മടങ്ങുംവഴി കണ്ണൂരിലെ സഹകരണ ആസ്പത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് ആശുപത്രിയിലെ അറ്റൻഡർ ജയനും ബന്ധുവായ സി.അർജുനനും പവിത്രന്റെ കൈയനക്കവും തൊണ്ടയിലെ അനക്കവും ശ്രദ്ധിച്ചത്. ഡോക്ടർമാരുടെ സംഘം ഉടനെത്തി പവിത്രന് ജീവനുണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് 11 ദിവസത്തെ ചികിത്സക്കുശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടിരുന്നു.
സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒൻപതിന് പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തിൽ. നടക്കും. വാസുവിന്റെയും വി.കെ. ദേവകിയുടെയും മകനാണ്. ഭാര്യ: സുധ (വക്കീൽ ക്ലർക്ക്, തലശ്ശേരി). സഹോദരങ്ങൾ: പുഷ്പ (അധ്യാപിക, കതിരൂർ വെസ്റ്റ് എൽ.പി സ്കൂൾ), രഘുനാഥൻ, സഗുണ (കേരള ബാങ്ക്).
<BR>
TAGS :
SUMMARY : After being transferred to the morgue, man returned to life dies later