കൊച്ചി: കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തില്‍ കര്‍ശന നടപടിയുമായി ഹൈക്കോടതി. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ ഉടമ എം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവന്റ്സ് ഉടമ പിഎസ് ജെനീഷ് എന്നിവര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച രണ്ടരയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നാണ് നിര്‍ദേശം. ഹൈക്കോടതി അവധിക്കാല സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.
സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു. മരണം വരെ സംഭവിക്കാവുന്ന കുറ്റം ചെയ്തെന്ന ബിഎൻഎസ് 110 വകുപ്പുകൾ ആണ് ചേർത്തത്. ഇതിന് പിന്നാലെ സംഘാടകർ കീഴടങ്ങണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. പരിപാടിയിൽ വൻ സുരക്ഷാ വീഴ്‌ചയുണ്ടായതായാണ് പോലീസ്, ഫയർ ഫോഴ്‌സ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങളുടെ സംയുക്ത റിപ്പോർട്ട്. സ്‌റ്റേജ് നിർമിച്ചത് അപകടകരമായ രീതിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അധികമായി നിർമിച്ച ഭാഗത്ത് വേണ്ടത്ര ഉറപ്പില്ലായിരുന്നു. വിഐപി പവലിയന്റെ ഭാഗത്ത് ആംബുലൻസ് ഇല്ലാതിരുന്നത് വൈദ്യസഹായം വൈകാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
<br>
TAGS :KALOOR ACCIDENT
SUMMARY : Kaloor accident; High Court orders main organizers to surrender to police immediately