ബെംഗളൂരു: കാതുകുത്താനായി അനസ്തേഷ്യ നൽകിയ കുഞ്ഞ് മരിച്ചു. ചാമരാജനഗർ ജില്ലയിലാണ് സംഭവം. ഗുണ്ടൽപേട്ട് താലൂക്കിലെ ഹംഗല സ്വദേശികളായ ആനന്ദ്, ശുഭ എന്നിവരുടെ ആറ് മാസം പ്രായമുളള ആൺ കുഞ്ഞാണ് മരിച്ചത്. ഗുണ്ടൽപേട്ടിലെ ബൊമ്മലപുര പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നാണ് കുഞ്ഞിന് അനസ്തേഷ്യ നൽകിയത്.
കുഞ്ഞിന് അനസ്തേഷ്യ ഓവർഡോസ് നൽകിയതാണ് മരണ കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. അനസ്തേഷ്യ നൽകിയ ശേഷം കുഞ്ഞിന്റെ കാത് കുത്തിയപ്പോൾ ബോധം പോവുകയായിരുന്നു. ഉടൻ അടുത്തുളള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി ഡോക്ടറാണെന്ന് പറഞ്ഞ് കുടുംബം പ്രതിഷേധിച്ചു. ഹെൽത്ത് സെന്ററിലെ ഡോക്ടറെ പുറത്താക്കണമെന്നും കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കാതു കുത്തുമ്പോഴുണ്ടാകുന്ന വേദന തടയുന്നതിനായി ഡോക്ടർ കുഞ്ഞിന് അനസ്തേഷ്യ നൽകിയിരുന്നതായി താലൂക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ അലീം പാഷയും പറഞ്ഞു. സംഭവത്തിൽ വീഴ്ച കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കുമെന്നും താലൂക്ക് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
TAGS: CHILD DEATH
SUMMARY: Six month old dies after injected with anaesthesia