കൽപ്പറ്റ: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 45 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഏഴായി. മൂന്ന് മലപ്പുറം സ്വദേശികള്‍ക്കും മൂന്ന് കോഴിക്കോട് സ്വദേശികള്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതിനിടെ തിരുവനന്തപുരത്ത് ബാലരാമപുരം സ്വദേശിയായ 49കാരൻ പനി ബാധിച്ച് മരണപ്പെട്ടിരുന്നു. കാലിലെ മുറിവിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ മരണം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന സംശയത്തില്‍ ജലാശയങ്ങളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു. സമീപത്തെ കുളങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നൽകി.രോഗ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
SUMMARY: One more person has been confirmed to have amoebic encephalitis in the state; the total number of patients has reached 7