ഛണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂർ- ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. ലോറി ഡ്രൈവറായിരുന്ന സുഖ്ജീത് സിങ്, ബൽവന്ത് റായ്, ധർമേന്ദർ വർമ്മ, മഞ്ജിത് സിങ്, വിജയ്, ജസ്വീന്ദർ കൗർ, ആരാധന വർമ എന്നിവരാണ് മരിച്ചത്. രാംനഗർ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ 15 പേർക്ക് പരുക്കേറ്റു.
അപകടത്തിൽ പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ അനുശോചനം അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും പരുക്കേറ്റവർക്ക് സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കുകയും ചെയ്തു. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Seven killed, 15 injured in LPG tanker explosion in Punjab