ബെംഗളൂരു: വാൽമീകി കോർപറേഷൻ അഴിമതിക്കേസിൽ കർണാടക മുൻ മന്ത്രി ബി നാഗേന്ദ്രയുടെ രണ്ട് സഹായികള്‍ ഉള്‍പ്പെടെ വിവിധ പ്രതികളുടെ അഞ്ച് കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരം കണ്ടുകെട്ടി.നെക്കെന്തി നാഗരാജ്, ചന്ദ്ര മോഹൻ, ഗോളപ്പള്ളി കിഷോർ റെഡ്ഡി, എടകേരി സത്യനാരായണ എന്നിവരുടെ 4.45 കോടി രൂപയുടെ ഭൂമിയും ഫ്ലാറ്റുകളും 50 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവ കണ്ടുകെട്ടിയവയില്‍ ഉൾപ്പെടുന്നു.
കഴിഞ്ഞവർഷം മേയിൽ കോർപ്പറേഷൻ സൂപ്രണ്ട് പി. ചന്ദ്രശേഖരൻ ജീവനൊടുക്കിയതിനെത്തുടർന്നാണ് അഴിമതി പുറത്തുവന്നത്. അനധികൃതമായി 80 കോടിയിലേറെ രൂപയുടെ പണമിടപാട് നടന്നിട്ടുണ്ടെന്ന് ഇയാളുടെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നു. കോർപ്പറേഷന്റെ വകമാറ്റിയ പണം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബല്ലാരി മണ്ഡലത്തിലെ വോട്ടർമാർക്ക് നൽകാൻ ഉപയോഗിച്ചുവെന്നാണ് ആരോപണം. ചന്ദ്രശേഖരന്റെ ആത്മഹത്യാകുറിപ്പ് പുറത്തായതിനെത്തുടർന്ന് കർണാടക പോലീസും പിന്നീട് സിബിഐയും രജിസ്റ്റർചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കലിന് ഇഡിയും കേസെടുക്കുകയായിരുന്നു.
SUMMARY: Valmiki Corporation scam; ED attaches properties of former Karnataka minister B. Nagendra’s aides