ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വീണ്ടും ലയിപ്പിക്കാനൊരുങ്ങുന്നു. ഇപ്പോഴുള്ള 12 പൊതുമേഖലാ ബാങ്കുകളെ മൂന്നെണ്ണമാക്കി ചുരുക്കാനാണ് പദ്ധതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയിലേക്കാണ് ബാക്കിയുള്ള വിവിധ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ തലത്തില്‍ ഇതിനുള്ള നടപടി തുടങ്ങിയതായാണ് വിവരം.
സാമ്പത്തിക വർഷം അവസാനത്തോടെയായിരിക്കും ലയന നടപടികള്‍ ഔദ്യോഗികമായി ആരംഭിക്കുക. എസ്.ബി.ഐ ഗ്രൂപ്പില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയാണ് ഉള്‍പ്പെടുക. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്കിന്റെ ഭാഗമാക്കും. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നേതൃത്വത്തിലാണ് മൂന്നാമത്തെ ഗ്രൂപ്പ്.
ബാങ്ക് ഓഫ് ബറോഡ, സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക. ഇതിന് മുമ്പ് പൊതുമേഖല ബാങ്കുകളുടെ ലയനം നടന്നത് 2020 ഏപ്രില്‍ ഒന്നിനാണ്. ഓറിയന്റല്‍ ബാങ്ക് കോമേഴ്‌സ്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ പഞ്ചാബ് നാഷ്ണല്‍ ബാങ്കിലും സിൻഡിക്കേറ്റ് ബാങ്കിനെ കനറാ ബാങ്കിലും അലഹബാദ് ബാങ്കിനെ ഇന്ത്യൻ ബാങ്കിലും ആന്ധ്ര ബാങ്ക്, കോർപ്പറേഷ ബാങ്ക് എന്നിവയെ യൂനിയ ബാങ്കിലുമാണ് അന്ന് ലയിപ്പിച്ചത്.
ആഗോളതലത്തില്‍ മത്സരിക്കാൻ ശേഷിയുള്ള രണ്ട് പൊതുമേഖല ബാങ്കുകളെങ്കിലും രാജ്യത്ത് ഉണ്ടാവുക എന്നതാണ് ലയത്തിനായി കേന്ദ്രസർക്കാർ പറയുന്ന ന്യായം. ആഗോള റാങ്കിങ്ങില്‍ 43ാം സ്ഥാനത്താണ് എസ്ബിഐയുടെ സ്ഥാനം. 2025 മാർച്ചിലെ കണക്ക് പ്രകാരമുള്ള ആസ്തി 66.8 ലക്ഷം കോടിയാണ്. പഞ്ചാബ് നാഷനല്‍ ബാങ്കിന് 18.2 ലക്ഷം കോടി രൂപയുടെ ആസ്തിയും കനറാ ബാങ്കിന് 16.8 ലക്ഷം കോടി രൂപയുടെ ആസ്തിയുമുണ്ട്.
SUMMARY: Central government approves merger of public sector banks; banks will be reduced from 12 to three