ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് വടകര എടച്ചേരി കാര്യാട്ട് ഗംഗാധരൻ-ഇന്ദിര ദമ്പതികളുടെ മകൻ ജി സ്വായൂജ് (28), കോഴിക്കോട് മാറാട് കാഞ്ചി നിലയത്തില്‍ മഹേഷ് കുമാര്‍-രാജലക്ഷ്മി ദമ്പതികളുടെ മകന്‍ വിജയരാജ് (28) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ ഹൊസൂർ സിപ്കോട്ട് വ്യവസായ മേഖലയിലെ നിർമ്മാണത്തിലുള്ള പുതിയ പാലത്തിന് സമീപത്ത് വെച്ചാണ് അപകടം. യാത്രക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. സായൂജ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വിജയരാജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹൊസൂരിലെ സ്വകാര്യ കമ്പനിയില്‍ കരാര്‍ ജീവനക്കാരായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ഹൊസൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഇരുവരുടെയും ബന്ധുക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഹൊസൂര്‍ കൈരളി സമാജം പ്രവര്‍ത്തകര്‍ പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു. മൃതദേഹങ്ങൾ നാളെ നാട്ടിലേക്ക് കൊണ്ടുപോകും.
SUMMARY: Two Malayali youths die in a bike accident in Hosur near Bengaluru