ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് യാത്രക്കാരനെ മർദിച്ച സംഭവത്തില്‍ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ നടപടി. ക്യാപ്റ്റൻ വീരേന്ദർ എന്ന പൈലറ്റിനെയാണ് അന്വേഷണ വിധേയമായി സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തത്. ശനിയാഴ്ച ഡല്‍ഹി എയർപോർട്ടിലെ ഒന്നാം ടെർമിനലിലായിരുന്നു സംഭവം.
കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന അങ്കിത് ദേവാൻ എന്ന വ്യക്തിക്കാണ് പൈലറ്റില്‍ നിന്നും ദുരനുഭവം ഉണ്ടായത്. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ സ്ട്രോളറുമായി എത്തിയ അങ്കിതിനോടും കുടുംബത്തോടും സ്റ്റാഫ് സെക്യൂരിറ്റി ചെക്ക്-ഇൻ ലൈൻ ഉപയോഗിക്കാൻ വിമാനത്താവള അധികൃതർ നിർദേശിച്ചിരുന്നു. എന്നാല്‍ ഇതേ വരിയിലൂടെ എത്തിയ പൈലറ്റ്, അങ്കിത് ക്യൂ പാലിക്കുന്നില്ലെന്ന് ആരോപിച്ച് തർക്കത്തില്‍ ഏർപ്പെടുകയായിരുന്നു.
യാത്രക്കാരനെ ‘വിദ്യാഭ്യാസമില്ലാത്തവൻ’ എന്ന് വിളിച്ച് പൈലറ്റ് അധിക്ഷേപിച്ചതായി പരാതിയുണ്ട്. തർക്കം രൂക്ഷമായതോടെ പൈലറ്റ് തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും മുഖത്ത് പരുക്കേറ്റതായും അങ്കിത് പറഞ്ഞു. രക്തം ഒലിക്കുന്ന നിലയിലുള്ള തന്റെ ദൃശ്യങ്ങള്‍ അങ്കിത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അക്രമത്തിന് സാക്ഷിയാകേണ്ടി വന്ന തന്റെ ഏഴ് വയസ്സുകാരിയായ മകള്‍ കടുത്ത മാനസിക വിഷമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം വിവാദമായതോടെ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി സ്വീകരിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും എയർലൈൻ അറിയിച്ചു.
SUMMARY: Air India Express pilot suspended for assaulting passenger














