ന്യൂഡല്‍ഹി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിച്ച് കരസേന. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയാണ് മോഹന്‍ലാലിനെ ആദരിച്ചത്. വലിയ അംഗീകാരമാണ് ലഭിച്ചതെന്ന് മോഹൻലാല്‍ പ്രതികരിച്ചു. 16 വര്‍ഷമായി കരസേനയുടെ ഭാഗമാണെന്നും സൈന്യത്തിനായി കൂടുതല്‍ സിനിമകളുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പതിനാറ് വർഷമായി താൻ ഈ ബെറ്റാലിയന്റെ ഭാഗാണ്. ഇതിനിടെ തന്റെ കഴിവിന് അനുസരിച്ച് സൈന്യത്തിനും സാധാരണക്കാർക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. തങ്ങള്‍ ഇതേപ്പറ്റിയും മറ്റ് ചില വിഷയങ്ങളെക്കുറിച്ചും ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തു. സൈന്യത്തിനായി ഇനിയും കൂടുതല്‍ ചിത്രങ്ങളുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
2009-ലാണ് മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകുന്നത്. ഇന്ത്യന്‍ ആര്‍മിയിലെ 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം. സൈന്യത്തിന്റെ ഭാഗമായി താന്‍ പൊതുജനങ്ങള്‍ക്ക് അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഉരുള്‍പൊട്ടലുണ്ടായ സമയത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളുടെ സജീവ സാന്നിധ്യം വലിയ ശ്രദ്ധ നേടിയിരുന്നു.
SUMMARY: Army honors Mohanlal; Mohanlal says it is a great recognition and honor