ന്യൂഡല്‍ഹി: കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയേയും മോദി ട്രംപ് കൂടിക്കാഴ്ചയേയും പ്രശംസിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. ഇതിന്റെ അടിസ്ഥാനത്തില്‍ തരൂര്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വസതിയില്‍ എത്തി. തരൂരുമായി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തുകയാണ്. ചർച്ചയിൽ പങ്കെടുത്ത ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മടങ്ങി. പ്രശ്നങ്ങൾ സങ്കീർണമാക്കേണ്ട എന്ന നിലപാടാണ് ഹൈക്കമാൻഡിനെന്നാണ് വിവരം.
കേരളത്തില്‍ സി പി എം വികസനം നടപ്പാക്കിയെന്ന് പറഞ്ഞ തരൂര്‍ അമേരിക്കന്‍ പ്രസിഡന്റുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. തരൂരിന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സുധാകരന്‍ തരൂരിനെ കണ്ട് സംസാരിക്കുകയും ചെയ്തു.
പിന്നീട് തരൂര്‍ തന്റെ പ്രസ്താവന മയപ്പെടുത്തി എഫ് ബിയില്‍ കുറിപ്പ് പോസ്റ്റ് ചെയ്‌തെങ്കിലും അടിസ്ഥാന നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായിട്ടില്ല. ഇത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി തരൂരിനെ നേരിട്ട് വിളിപ്പിച്ചത്. അന്താരാഷ്‌ട്ര വിഷയങ്ങളിൽ തരൂരിന്റെ വിശാല നിലപാടുകൾ മുൻപും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
<br>
TAGS : SASHI THAROOR | RAHUL GANDHI
SUMMARY : Article controversy; Rahul Gandhi summons Shashi Tharoor