കാൻബെറ: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറി ഓസ്‌ട്രേലിയ. നിരോധനം പ്രാബല്യത്തില്‍ വന്നു. ഓസ്ട്രേലിയയില്‍ നിന്നുള്ള 25 ലക്ഷത്തോളം കൗമാരക്കാർ ഇതോടെ സമൂഹ മാധ്യമങ്ങള്‍ക്ക് പുറത്തായി. നിരോധനം മറികടന്ന് കുട്ടികള്‍ക്ക് ആപ്പുകള്‍ ലഭ്യമാക്കിയാല്‍ കമ്പനികള്‍ക്ക് കൂറ്റൻ പിഴ ചുമത്തും.
ലോകത്തിന് ഓസ്‌ട്രേലിയ മാതൃക ആവുകയാണെന്നാണ് ഇതേക്കുറിച്ച് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രതികരിച്ചത്. ഓണ്‍ ലൈനില്‍ കുട്ടികള്‍ നേരിടുന്ന സമ്മർദ്ദങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും കുറയ്ക്കുകയാണ് ഈ നിയമനിർമ്മാണങ്ങളുടെ പ്രധാന ലക്ഷ്യം. 16 വയസ്സിന് താഴെയുള്ള ഓസ്‌ട്രേലിയക്കാർ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ട് തുറക്കുന്നതും ഉപയോഗിക്കുന്നതും നിന്നോ കമ്പനികള്‍ തടയാൻ ആവശ്യമായ നടപടികള്‍ എടുക്കണമെന്നാണ് നിർദ്ദേശം.
സോഷ്യല്‍ മീഡിയയുടെ ഉപയോഗം കാരണം കുട്ടികള്‍ക്ക് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉണ്ടാകുന്ന ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കുകയെന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്, ടിക് ടോക്ക്, എക്സ് യൂട്യൂബ്, റഡ്ഡിറ്റ്, തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകള്‍ക്ക് ഈ നിയന്ത്രണം ബാധകമാണ്. നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് 49.5 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ചുമത്താൻ സാധ്യതയുണ്ട്.
SUMMARY: Australia bans social media for everyone under 16













