തിരുവനന്തപുരം: ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ. ഷെറിൻ ഉള്‍പ്പെടെ 11 തടവുകാർക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള മന്ത്രിസഭയുടെ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അംഗീകരിച്ചതിനെ തുടർന്നാണ് ഷെറിൻ മോചിതയാകുന്നത്. ജയിലിലെ ഷെറിന്റെ പതിവ് പരോളുകളും പെരുമാറ്റവും സംബന്ധിച്ച കാര്യങ്ങളില്‍ നിരവധി ചോദ്യങ്ങളാണ് ഉയർന്നു വന്നത്.
അതിനാല്‍ ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാരിന്റെ ശുപാർശ വിവാദത്തിന് കാരണമായി. സഹതടവുകാരുമായുള്ള ഏറ്റുമുട്ടല്‍, ജയിലിനുള്ളിലെ മറ്റു പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഷെറിന്റെ കേസില്‍ രാജ്ഭവൻ കൂടുതല്‍ വ്യക്തത തേടിയിരുന്നു. 2009-ല്‍ ഭർതൃപിതാവ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിലാണ് ഷെറിനും മറ്റ് മൂന്ന് പേരും ശിക്ഷിക്കപ്പെട്ടത്. ആകെ 500 ദിവസത്തെ പരോളാണ് ശിക്ഷാകാലയളവില്‍ ഷെറിന് ലഭിച്ചത്.
ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവർ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിൻ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2010 ജൂണ്‍ 11നാണ് കാരണവർ കൊലക്കേസില്‍ വിധി വന്നതിനെ തുടർന്ന് ഷെറിൻ പൂജപ്പുര സെൻട്രല്‍ ജയിലിലെത്തിയത്.
തുടർന്ന് ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചില്‍ വിയ്യൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാൻ ഇവർക്കു ജയില്‍ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയർന്നു. 2017 മാർച്ചില്‍ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. നിലവില്‍ കണ്ണൂർ സെൻട്രല്‍ ജയിലിലാണ്.
SUMMARY: Bhaskara Karanar murder case: Government issues release order for Sherin