കോട്ടയം: പക്ഷിപ്പനി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോഴി, താറാവ്, കാട എന്നിവ വളർത്തുന്നതിനും വില്‍ക്കുന്നതിനും നിരോധനമേർപ്പെടുത്തിയ സർക്കാർ ഉത്തരവ് കർഷകരുടെ നട്ടെല്ലൊടിക്കുന്നു. നഷ്ടപരിഹാരം മുടങ്ങിയതിന് പിന്നാലെയാണ് വായ്പയെടുത്ത് കോഴി – താറാവ് വളർത്തല്‍ തുടങ്ങിയവരെല്ലാം കടക്കെണിയിലാക്കുന്ന സർക്കാർ തീരുമാനം.
ഭൂരിഭാഗം പേരുടെയും വായ്പാത്തിരിച്ചടവ് മുടങ്ങി. പക്ഷിപ്പനിക്കാലത്ത് സാധാരണ മൂന്നുമാസമാണ് നിയന്ത്രണം. അതനുസരിച്ച് ജൂണില്‍ പക്ഷിപ്പനി വന്ന ഇടങ്ങളില്‍ ഈ മാസത്തോടെ വളർത്തല്‍ പുന:രാരംഭിക്കാൻ കഴിയുമായിരുന്നു. എന്നാല്‍, നിരോധനം വന്നതോടെ ഇനി ഈ വർഷം മൂന്ന് താലൂക്കുകളില്‍ പക്ഷികളെ വളർത്താൻ കഴിയില്ല.
ജില്ലയിലെ കർഷകർക്ക് അരക്കോടിയിലേറെ രൂപയുടെ നഷ്ടപരിഹാരം ലഭിക്കാനുണ്ട്. കേന്ദ്ര ഫണ്ട് മുടങ്ങിയതാണ് കാരണമായി സർക്കാർ പറയുന്നത്. മാസങ്ങളായി വരുമാനമില്ലാത്ത കർഷകർക്ക് മറ്റ് മാർഗങ്ങള്‍ തേടേണ്ട അവസ്ഥയാണ്.
TAGS : BIRD FLU | KOTTAYAM
SUMMARY : Bird flu control; Ban in three taluks of Kottayam