കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ ജില്ലയിലെ ബറോചന്ദ്ഗറിൽ കാളിഗഞ്ചിൽ തമന്ന ഖാത്തൂൺ എന്ന ഒമ്പത് വയസുകാരിയാണ് കൊല്ലപ്പെട്ടത്. വിജയികളായ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ സി പി എം അനുഭാവിയുടെ വീടിന് നേരെ ബോംബെറിഞ്ഞതിനെ തുടർന്നാണ് സ്‌ഫോടനമുണ്ടായതെന്ന് വിവരങ്ങളുണ്ട്.
ഉച്ചക്ക് ശേഷം നടന്ന സ്‌ഫോടനത്തിൽ പെൺകുട്ടിക്ക് മാരകമായി പരുക്കേറ്റു. ആശുപത്രിയിൽ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നെന്ന് കാളിഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സ്‌ഫോടനത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.മുഖ്യമന്ത്രി മമത ബാനർജി സംഭവത്തിൽ ഞെട്ടലും അഗാധമായ ദുഃഖവും രേഖപ്പെടുത്തി. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മമത വ്യക്തമാക്കി.
SUMMARY: Bomb blast during election victory celebration in West Bengal; Nine-year-old girl killed