ആലപ്പുഴ: യു.പ്രതിഭ എം.എല്‍.എയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരായ കഞ്ചാവ് കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. കേസിന്റെ അന്വേഷണം കുട്ടനാട് എക്സൈസ് റേഞ്ച്ല്‍ നിന്ന് എക്സൈസ് നർക്കോട്ടിക്സ് സ്പെഷ്യല്‍ സ്കോഡിലേക്കാണ് മാറ്റിയത്. മകനെതിരെ എക്സൈസ് വ്യാജമായാണ് കേസെടുത്തതെന്ന് യു പ്രതിഭ എംഎല്‍എ പരാതി നല്‍കിയിരുന്നു.
കേസില്‍ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു. ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വൈദ്യപരിശോധന നടത്തിയില്ലെന്നത് ഉള്‍പ്പടെ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. ആരോപണ വിധേയരായ കുട്ടനാട് റേഞ്ച് ഉദ്യോഗസ്ഥർ തന്നെ കേസന്വേഷിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് കേസന്വേഷണം സ്പെഷ്യല്‍ സ്കോഡിലേക്ക് മാറ്റിയതെന്ന് എക്സൈസിന്റെ വിശദീകരണം.
അതേസമയം, കേസ് രജിസ്റ്റർ ചെയ്ത കുട്ടനാട് റേഞ്ചിലെ ഉദ്യോഗസ്ഥർക്കെതിരേ തത്ക്കാലം നടപടിയുണ്ടാകില്ല. അന്വേഷണ റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കാൻ ഇനി മൂന്നുമാസമേ ബാക്കിയുള്ളൂ. കോടതിയില്‍ കുറ്റം തെളിയിക്കാനായാല്‍ പരമാവധി 5000 രൂപയുടെ പിഴ ശിക്ഷയാകും ലഭിക്കുക. കുട്ടികള്‍ കുറ്റാരോപിതരാകുന്ന ഇത്തരം കേസുകളില്‍ വിമുക്തി കേന്ദ്രത്തില്‍നിന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കാറാണ് പതിവ്.
ഡിസംബർ 28 നായിരുന്നു തകഴി പാലത്തിന് സമീപത്തുനിന്ന് യു പ്രതിഭ എംഎല്‍എയുടെ മകൻ കനിവ് ഉള്‍പ്പടെ ഒമ്പപതംഗ സംഘത്തെ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് ആരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെക്കുകയും തുടർന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയും ചെയ്തതോടെ സംഭവം വിവാദമാവുകയായിരുന്നു.
TAGS : U PRATHIBA MLA
SUMMARY : Cannabis case against Pratibha MLA’s son; Investigation team transferred