തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്. ആദിവാസി വിഭാഗത്തെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. പട്ടികജാതി/പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമപ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് നടന്റെ അധിക്ഷേപ പരമാര്‍ശം നടത്തിയത്. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് ട്രൈബല്‍ കമ്യൂണിറ്റീസിന്റെ സംസ്ഥാന പ്രസിഡന്റ് നേനാവത് അശോക് കുമാര്‍ നായിക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പഹല്‍ഗാം ആക്രമണത്തെ വിമര്‍ശിക്കുന്നതിനിടെ പാകിസ്താനെതിരെ രൂക്ഷമായി താരം പ്രതികരിച്ചിരുന്നു. 500 വര്‍ഷം മുമ്പ് ഗോത്രജനവിഭാഗങ്ങള്‍ പെരുമാറിയിരുന്ന പോലെയാണ് പാകിസ്ഥാന്‍ ഇപ്പോഴും ആക്രമണങ്ങളുമായി മുന്നോട്ടുപോകുന്നത് എന്നായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്.
ഈ പ്രതികരണത്തിനെതിരെ ശക്തമായ എതിര്‍പ്പ് ആ സമയത്ത് തന്നെ ഉയര്‍ന്നിരുന്നു. തീവ്രവാദികളെ ഗോത്രജനവിഭാഗങ്ങളോട് ഉപമിച്ചുകൊണ്ട് ട്രൈബല്‍ കമ്യൂണിറ്റിയെ നടന്‍ അപമാനിച്ചെന്നും വംശീയാധിക്ഷേപമാണ് നടത്തിയതെന്നുമാണ് ഇപ്പോഴത്തെ പരാതിയല്‍ ഉന്നയിച്ചിരിക്കുന്നത്. പട്ടിക ജാതി/പട്ടിക വര്‍ഗ(അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരമാണ് നടനെതിരെ കേസെടുത്തിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.
പ്രസംഗത്തിന് തൊട്ടുപിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വിജയ് ദേവരകൊണ്ട് ഖേദപ്രകടനം നടത്തിയിരുന്നു. ഗോത്രജനങ്ങള്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ആരെയും വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു വിജയ് പറഞ്ഞത്.
SUMMARY: Case filed against Vijay Deverakonda for abusive remarks