എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി തലവടി പഞ്ചായത്ത് 5-ാം വാർഡിൽ ആനപ്രമ്പാൽ കറത്തേരിൽ കുന്നേൽ വീട്ടിൽ കൊച്ചുമോൻ്റെ മകൻ വിഷ്ണു (21) ആണ് മരിച്ചത്. കൂടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന ആരോമൽ (20), ആദിത്യൻ (20) എന്നിവർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി 9 ഓടെ കാരക്കുന്നത്തിനും കക്കടാശ്ശേരിക്കും മധ്യേയാണ് അപകടം.
മൂവാറ്റുപുഴയിലേക്ക് ഭക്ഷണം കഴിക്കാനായി പോകുകയായിരുന്നു മൂവരും. ഓടികൂടിയ നാട്ടുകാരാണ് മൂവരേയും മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചത്. വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാനായില്ല. മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ച ആരോമലിനെയും ആദിത്യനെയും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആദിത്യൻ അബോധവസ്ഥയിലാണ്. കാല് ഒടിഞ്ഞ ആരോമൽ ബോധം പൂർണമായും വീണ്ടെടുത്തിട്ടില്ലെന്നാണ് വിവരം. വിഷ്ണുവിന്റെ മൃതദേഹം മൂവാറ്റുപുഴ എം.സി.എസ് ആശുപത്രി മോർച്ചറിയിൽ. വിഷ്ണുവിൻ്റെ മാതാവ് സിന്ദു. ഏകസഹോദരൻ: വിവേക്.
SUMMARY: College student dies in bike accident














