കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിൽ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ക്ഷേത്രം കൊടുക്കണമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ബന്ധപ്പെട്ടവരുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. നാട്ടാന പരിപാലനചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചസംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയും പ്രത്യേകം പരിശോധന നടത്തേണ്ടതുണ്ട്. കാരണം, അവരാണ് എഴുന്നള്ളിപ്പിനുള്ള അന്തിമമായ അധികാരം നൽകേണ്ടത്. നിലവിൽ കോടതി നിർദേശവും നിയമവും പാലിച്ച് മുന്നോട്ടുപോവാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും ശശീന്ദ്രൻ പറഞ്ഞു.
അതേസമയം സംഭവത്തിൽ സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്ത കുറ്റം കൂടി ചേർത്ത് കേസെടുക്കാൻ ആണ് കൊയിലാണ്ടി പോലീസ് നീക്കം.നേരത്തെ അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. പുതിയ വകുപ്പ് കൂടി ചേർക്കുന്നതോടെ ഏതാനും പേരെക്കൂടി പുതുതായി പ്രതിപ്പട്ടികയിൽ പെടുത്താനാണ് പോലീസ് തീരുമാനം. സംഭവത്തിൽ സോഷ്യൽ ഫോറസ്റ്റ്ട്രിവിഭാഗവും കേസെടുത്തു. ഫോറസ്റ്റ് ഓഫീസർ എൻ. കെ. ഇബ്രായി തയ്യാറാക്കിയ മഹസറിൽ ആഘോഷ കമ്മിറ്റി ഭാരവാഹികളും പീതാംബരൻ, ഗോകുൽ എന്നീ ആനകളുടെ നാലു പാപ്പാന്മാരെയും പ്രതികൾ ആക്കിയാണ് കേസ്.
TAGS: KERALA
SUMMARY: Compensation to be given for victims in kozhikod elephant attack