തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പുറത്താക്കുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പാർട്ടിക്കുള്ളില്‍ നിന്നുതന്നെ ശക്തമായ സമ്മർദം ഉയരുന്ന സാഹചര്യത്തിൽ എംഎഎൽഎ സ്ഥാനം രാജിവെക്കുകയല്ലാതെ രാഹുലിനും പാർട്ടി നേതൃത്വത്തിനും മുന്നിൽ മറ്റുവഴികളില്ലെന്ന നിലയിലാണ് കാര്യങ്ങൾ എന്നാണ് പുറത്തുവരുന്ന വിവരം.
യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന് കാട്ടി ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം ഇ-മെയിലില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി അയച്ചത്. താന്‍ നേരിട്ടത് ക്രൂരലൈംഗിക പീഡനമാണെന്ന് പരാതിയില്‍ പറയുന്നു. ഇതോടെ രാഹുലിനെതിരേ കടുത്ത വിമര്‍ശനവുമായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തി.
രാഹുലിനെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്ന പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഇന്ന് രംഗത്തുവന്നു. കോൺഗ്രസ് അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചുകഴിഞ്ഞെന്നും രാഹുലിന്റെ കാര്യത്തിൽ പാർട്ടി ഒരു തീരുമാനം വേഗത്തിൽ കൈക്കൊള്ളുമെന്നും കെ മുരളീധരൻ പറഞ്ഞു. തെറ്റുതിരുത്തി തിരിച്ചുവരാനുള്ള മാർഗമാണ് കോൺഗ്രസ് അനുവർത്തിച്ച് വരുന്നതെങ്കിലും രാഹുലിന്റെ കാര്യത്തിൽ അതിന് ഇനി സാധ്യതയില്ല. ഈ സാഹചര്യത്തിൽ ഉചിതമായ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു.
പുകഞ്ഞ കൊള്ളി പുറത്താണ്, ആ പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പാർട്ടിക്ക് പുറത്തുപോകാം. നിലവിൽ സസ്‌പെൻഷനിലായ രാഹുലിനെതിരെ തുടർനടപടികൾ സ്വീകരിക്കും. ഇപ്പോൾ ഏതാണ്ട് ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായിട്ടുണ്ട്. രാഹുലിനെ സസ്‌പെൻഡ് ചെയ്യുമ്പോൾ രേഖാമൂലമുള്ള പരാതി ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല സർക്കാരിനും പാർട്ടിക്കും മുന്നിൽ രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ള നേതാക്കള്‍ നിലപാടെടുത്തു. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരടക്കമുള്ളവരും രാഹുലിനെതിരേ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഒരുസമയത്തും രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നും അങ്ങനെ ചെയ്യില്ലെന്നും ജെബി മേത്തറും വ്യക്തമാക്കി. ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അവർ പറഞ്ഞു. രാഹുലിനെ ഏറെക്കുറെ കൈവിട്ടെന്ന സൂചന നൽകി ഷാഫി പറമ്പിലും പ്രതികരണം നടത്തി. ഇതോടെയാണ് രാഹുലിന്‍റെ രാജി ആസന്നമായെന്ന വിലയിരുത്തലുണ്ടായത്.
SUMMARY: Congress to expulsion Rahul on rape allegations














