തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയില്‍വേ ട്രാക്കിന്‍റെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി. ചരക്കുനീക്കത്തിന് വിഴിഞ്ഞംമുതൽ ബാലരാമപുരം വരെ 10.76 കിലോമീറ്റർ ദൂരം വരുന്ന റെയില്‍വേ ട്രാക്കിനാണ് ചീഫ് സെക്രട്ടറി ഡോ. വി.വേണു അധ്യക്ഷനായ പദ്ധതിനിർവഹണ സമിതി അംഗീകാരം നൽകിയത്. ട്രാക്കിന്‍റെ 9.5 കിലോമീറ്ററും ഭൂഗർഭപാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. 1400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിർമാണച്ചുമതല കൊങ്കൺ റെയിൽ കോർപ്പറേഷനാണ്. ഇതിന്റെ ഭാഗമായി ബാലരാമപുരം റെയിൽവേ സ്റ്റേഷനും നവീകരിക്കുന്നുണ്ട്
ബാലരാമപുരം മുടവൂര്‍പ്പാറ മുതല്‍ തുറമുഖ നിര്‍മ്മാണപ്രദേശം വരെ ഒറ്റവരിയായാണ് പാത നിര്‍മ്മിക്കുന്നത്.ബാലരാമപുരത്തു നിന്ന് ഇത് രണ്ടായി തിരിയും. ഒന്ന് നേമം സ്റ്റേഷനിലേക്കും മറ്റൊന്ന് ബാലരാമപുരം സ്റ്റേഷനിലേക്കും. മുക്കോല ഭാഗത്ത് നിന്നാകും ഭൂമി തുരന്നുള്ള നിര്‍മ്മാണാരംഭം. ഇവിടെനിന്ന് ബാലരാമപുരം ഭാഗത്തേക്കും വിഴിഞ്ഞം ഭാഗത്തേക്കും രണ്ടായി തിരിയും. ഇതേ സമയത്തുതന്നെ ബാലരാമപുരത്തു നിന്നു തുരന്നുതുടങ്ങും. പാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ 65 ശതമാനവും മണ്ണായതിനാല്‍ തുരക്കുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയ ശേഷമാകും മുന്നോട്ടുള്ള നിര്‍മ്മാണം. 25 മുതല്‍ 35 മീറ്റര്‍ വരെ താഴ്ചയിലൂടെ പാത കടന്നുപോകും. പാതയില്‍ എസ്‌കേപ്പ് ഡക്റ്റുകള്‍ ഉണ്ടാകും.
ബാലരാമപുരം റെയിൽവേ സ്റ്റേഷനെ സിഗ്‌നൽ സ്റ്റേഷനാക്കി ഉയർത്തുകയും കണ്ടെയ്‌നർ യാർഡ് നിർമിക്കുകയും ചെയ്യും. നിർദിഷ്ട ഔട്ടർ റിങ് റോഡ് ബാലരാമപുരം മടവൂർപ്പാറയിൽവെച്ച് റെയിൽ റോഡുമായി ചേരും.
വിഴിഞ്ഞം വില്ലേജിലെ വിവിധ സര്‍വേ നമ്പരുകളില്‍ ഉള്‍പ്പെടുന്ന ഏകദേശം 82.90 ആര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്. പദ്ധതി പ്രദേശത്തെ 33 ഓളം മരങ്ങള്‍ മുറിച്ചുമാറ്റേണ്ടതായിവരുമെന്നും മത- സാംസ്‌കാരിക കേന്ദ്രങ്ങളെ ബാധിക്കില്ലെന്നുമാണ് സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ടിലുള്ളത്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ റവന്യൂ വകുപ്പ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഭൂമി തുറമുഖ കമ്പനി ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ക്ക് കൈമാറും. തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കും.
<BR>
TAGS : VIZHINJAM PORT | RAILWAY
SUMMARY : Construction of underground railway track and 10 km line from Vizhinjam Port to Balaramapuram by 2025