ബെംഗളൂരു: കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ നടത്തുന്നതിന് നടൻ കമൽഹാസന് അഡിഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വിലക്കേർപെടുത്തി. കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡന്റ് മഹേഷ് ജോഷി നൽകിയ ഹർജിയിന്മേലാണ് നടപടി.
കന്നഡ ഭാഷയെയോ സാഹിത്യത്തെയോ ഭൂമിയെയോ സംസ്കാരത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തുന്നതിനും എഴുതി പ്രസിദ്ധീകരിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിനും ഉൾപ്പെടെ വിലക്ക് ബാധകമാണ്. തമിഴ് ഭാഷയിൽ നിന്നാണു കന്നഡ ഉണ്ടായതെന്ന പരാമർശത്തിൽ കമലിനോടു മാപ്പ് പറയാൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് വിശദീകരണം തേടി കമലിനു കോടതി നോട്ടിസ് അയച്ചു. ഭാഷകളുടെ ചരിത്രം സംബന്ധിച്ച് അഭിപ്രായം പറയാനുള്ള അക്കാദമിക യോഗ്യത കമലിനില്ലെന്ന് കോടതി നിരീക്ഷിച്ചു.
നേരത്തേ തഗ് ലൈഫ് എന്ന സിനിമയുടെ റിലീസിനു മുന്നോടിയായി നടന്ന പരിപാടിയിലാണ് നടൻ വിവാദ പരാമർശം നടത്തിയത്. തുടർന്ന് കർണാടക ചേംബർ ഓഫ് കൊമേഴ്സ് സിനിമയ്ക്കു കർണാടകയിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഹൈക്കോടതി ഇതു സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. ഒടുവിൽ സുപ്രീം കോടതി ഇടപെട്ടാണ് പ്രദർശനം സാധ്യമാക്കിയത്.
SUMMARY: Court restrains Kamal Hassan from remarking on Kannada.