Home KARNATAKA ‘കൊല്ലപ്പെട്ട’ ഭാര്യ ജീവനോടെ തിരിച്ചെത്തിയ കേസ്; 3 പോലീസുകാർക്ക് സസ്പെൻഷൻ

‘കൊല്ലപ്പെട്ട’ ഭാര്യ ജീവനോടെ തിരിച്ചെത്തിയ കേസ്; 3 പോലീസുകാർക്ക് സസ്പെൻഷൻ

0
6

മൈസൂരു: കൊല്ലപ്പെട്ട യുവതി ജീവനോടെ തിരിച്ചെത്തിയ കേസിൽ 3 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഔദ്യോഗിക കൃത്യനിർവഹണത്തിൽ കടുത്ത വീഴ്ച വരുത്തിയതിനാണ് കുശാൽ നഗർ സിഐ ബി.ജി. പ്രകാശിനെയും 2 എസ്ഐമാരെയും സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ വകുപ്പ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

2020 മാർച്ചിലാണ് ദേശീയ തലത്തിൽ ശ്രദ്ധ നേടിയ സംഭവങ്ങളുടെ തുടക്കം. കുടക് സ്വദേശിയായ സുരേഷിന്റെ ഭാര്യ മല്ലികയെ കാണാതായി. ദിവസങ്ങൾക്കുള്ളിൽ മൈസൂരുവിലെ ബെട്ടഡാപുരയിൽ നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചു. ഇതോടെ അസ്ഥികൂടം മല്ലികയുടേതാണെന്ന് പോലീസ് വിധിയെഴുതി. ഇവരെ കൊലപ്പെടുത്തിയതിന് സുരേഷിനെ അറസ്റ്റ് ചെയ്തു. തുടർന്ന് വിചാരണ തടവുകാരനായി സുരേഷ് ജയിലിലായി. 2025 ഏപ്രിലിലാണ് കാര്യങ്ങൾ തകിടം മറിക്കുന്ന ട്വിസ്റ്റുണ്ടായത്.

ദക്ഷിണ കുടകിലെ ഷെട്ടിഗേരിയിൽ മല്ലികയെ കാമുകനൊപ്പം കണ്ടെത്തി. ഇതോടെ താൻ കുറ്റക്കാരനല്ലെന്നു ചൂണ്ടിക്കാട്ടി സുരേഷ് കോടതിയെ സമീപിച്ചു. കോടതി നിർദേശ പ്രകാരം മല്ലിക നേരിട്ടു ഹാജരായതോടെയാണ് സുരേഷ് ജയിൽ മോചിതനായത്. സുരേഷിനെ കുറ്റവിമുക്തനാക്കിയ കോടതി പ്രകാശ് ഉൾപ്പെടെ പോലീസുകാർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അച്ചടക്ക നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് നിർദേശവും നൽകി.

അസ്ഥികൂടത്തിന്റെ ഡിഎൻഎ പരിശോധന പോലും നടത്താതെ മല്ലികയുടേതാണെന്ന് കാണിച്ച് പോലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. അന്യായമായി പ്രതി ചേർത്തതിനു 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുരേഷ് ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുന്നത്.

SUMMARY: Dead wife found alive case: Three Police Officers suspended.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page