ബെംഗളൂരു: തെന്നിന്ത്യന്‍ താരങ്ങളായിരുന്നു ഡോ. വിഷ്ണുവർധനും ബി.സരോജാ ദേവിക്കും കർണാടക രത്ന പുരസ്കാരം. ഇരുവർക്കും മരണാനന്തര ബഹുമതിയായാണ് സംസ്ഥാനത്തെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകുക. വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
കന്നഡ സിനിമയിലെ മുതിർന്ന നടിമാരായ ജയമാല, ശ്രുതി, മാളവിക അവിനാഷ് എന്നിവർ അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും കണ്ട് ഡോ.വിഷ്ണുവർധനും ബി. സരോജാ ദേവിക്കും കർണാടക രത്ന നൽകണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ഇതുപ്രകാരമാണ് നടപടി.
2009 ഡിസംബർ 30-നാണ് വിഷ്ണുവർധൻ അന്തരിച്ചത്. 59-ാം വയസ്സിലായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറിലായിരുന്നു നടൻ, 200-ലധികം സിനിമകളിൽ അഭിനയിച്ചു. കന്നഡ സിനിമകൾക്ക് നാല് തവണ ഫിലിംഫെയർ മികച്ച നടനുള്ള അവാർഡ് നേടി.
സരോജാദേവി 87-ാം വയസ്സിൽ ഈവർഷം ജൂലായ് 14-ന് അന്തരിച്ചു. കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. 1969-ൽ പത്മശ്രീയും 1992-ൽ പത്മഭൂഷണും നേടി.
ജ്ഞാനപീഠ ജേതാവായ എഴുത്തുകാരൻ കുവേമ്പുവിന്റെ (കുപ്പള്ളി വെങ്കടപ്പ പുട്ടപ്പയുടെ തൂലികാനാമം) പേര് ഭാരതരത്‌നയ്ക്ക് ശുപാർശ ചെയ്യാനും സർക്കാർ തീരുമാനിച്ചു. പുരസ്കാര വിതരണത്തിന്റെ സ്ഥലവും തീയതിയും പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച നിയമ-പാർലമെന്ററീകാര്യമന്ത്രി എച്ച.കെ. പാട്ടീൽ പറഞ്ഞു.
SUMMARY: Dr. Vishnuvardhan and B. Saroja Devi awarded Karnataka Ratna Award